ജനക്കൂട്ടം തെരുവിലറങ്ങി
കറാച്ചി: പാകിസ്ഥാൻ സർക്കാർ പാക് അധീന കാശ്‌മീരിനോട് പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചും അവകാശങ്ങൾ ചോദിച്ചും ജനങ്ങൾ പ്രക്ഷോഭം തുടങ്ങി. പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പാർട്ടി പ്രവർത്തകർ ഇവർക്കുനേരെ നടത്തിയ വെടിവയ്പിൽ രണ്ടു മരണം. 22 പേർക്ക് പരിക്കേറ്റു. ആയുധധാരികൾ കാറുകളിലെത്തി വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തായി. സൈന്യവും വെടിവയ്പ് നടത്തിയെങ്കിലും നിയമവാഴ്ച ഇല്ലാത്ത അവസ്ഥയാണിവിടെ.
ഇന്നലെ മുസാഫറാബാദിലായിരുന്നു സംഭവം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരെയും മൗലികാവകാശ നിഷേധത്തിൽ പ്രതിഷേധിച്ചും അവാമി ആക്ഷൻ കമ്മിറ്റിയുടെ (എ.എ.സി) നേതൃത്വത്തിൽ നൂറുകണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. മാർക്കറ്റുകളും കടകളും അടച്ചു. ഗതാഗതം സ്തംഭിച്ചു. മിർപ്പൂർ, കോട്‌ലി, നീലം ജില്ലകളിൽ വ്യാപക പ്രതിഷേധം.
കഴിഞ്ഞ ദിവസം ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെങ്കിലും ജനവാസ കേന്ദ്രങ്ങളാണ് തകർന്നത്.
പാക് ഭരണകൂടം സാധാരണക്കാരെ വേട്ടയാടുന്നെന്ന് കാട്ടി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ അടക്കം പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് പാക് അധീന കാശ്‌മീരിലും ജനങ്ങൾ തെരുവിലിറങ്ങിയത്.
ക്ഷമ നശിച്ചു
കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകൾ റദ്ദാക്കുക, സബ്സിഡികൾ നടപ്പാക്കുക, വിലക്കയറ്റത്തിന് പരിഹാരം കാണുക എന്നതടക്കം 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. സംവരണ സീറ്റുകളുടെ മറവിൽ പാക് അധീന കാശ്മീരിന്റെ രാഷ്ട്രീയത്തിൽ പാക് സർക്കാർ അനാവശ്യമായി കൈകടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായി പ്രക്ഷോഭകർ പറയുന്നു. ജനങ്ങളുടെ ക്ഷമ നശിച്ചു എന്ന സന്ദേശമാണ് പ്രക്ഷോഭത്തിലൂടെ നൽകുന്നതെന്നും ശക്തമായ സമര മാർഗം സ്വീകരിക്കുമെന്നും എ.എ.സി മുന്നറിയിപ്പ് നൽകി.
അടിച്ചമർത്താൻ സൈന്യം
പ്രക്ഷോഭം അടിച്ചമർത്താൻ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് ആയിരക്കണക്കിന് പാരാമിലിട്ടറി റേഞ്ചർമാർ എത്തി. ഇസ്ലാമാബാദിൽ നിന്ന് 1,000 അധിക സൈനികരെയും വിന്യസിച്ചു. ആയുധധാരികളായ സൈനികർ തെരുവുകളിൽ പട്രോളിംഗ് നടത്തി. മേഖലയിൽ ഇന്റർനെറ്റിന് നിയന്ത്രണം. ഇക്കഴിഞ്ഞ മേയിലും അവകാശ ലംഘനത്തിന്റെ പേരിൽ മേഖലയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
''70 വർഷത്തിലേറെയായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധം. ഒന്നുകിൽ സർക്കാർ ഞങ്ങളുടെ അവകാശങ്ങൾ നൽകുക. അല്ലെങ്കിൽ ജനരോഷം നേരിടുക.
- ഷൗകത്ത് നവാസ് മിർ,
എ.എ.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |