ഗോഹട്ടി : ഇതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ഏകദിന ലോകകപ്പ് കിരീടം ഇക്കുറി സ്വന്തം മണ്ണില്‍ നേടിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങി ഇന്ത്യന്‍ പെണ്‍പുലികള്‍. ഇന്ന് ഗോഹട്ടിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ വെറ്ററന്‍ താരം ചമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കയാണ് ഹര്‍മന്‍ പ്രീത് കൗറിന്റേയും കൂട്ടരുടേയും ആദ്യ എതിരാളികള്‍.
നായിക ഹര്‍മന്‍പ്രീതിനെക്കൂടാതെ മികച്ച ഫോമിലുള്ള ഉപനായിക സ്മൃതി മാന്ഥന, പരിചയസമ്പന്നരായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, അരുന്ധതി റെഡ്ഡി തുടങ്ങിയവരാണ് ഇന്ത്യയുടെ കരുത്ത്. ഷെഫാലി വര്‍മ്മയെ ഒഴിവാക്കി ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ സംഘത്തിലേക്ക് പേസ് ബൗളര്‍ രേണുക സിംഗ് താക്കൂര്‍ ആറുമാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിട്ടുണ്ട്.
ഈ മാസമാദ്യം ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ കളിച്ചിരുന്നു.ഇതില്‍ ഒരു കളിയില്‍ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നുള്ളൂ. തുടര്‍ന്ന് ഇംഗ്‌ളണ്ടിന് എതിരായ സന്നാഹത്തിലും ഇന്ത്യ തോറ്റിരുന്നു. അവസാനമായി കളിച്ച ന്യൂസിലാന്‍ഡിനെതിരായ സന്നാഹത്തില്‍ ജയിച്ചത് ആശ്വാസമാണ്. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി നാലുസെഞ്ച്വറികള്‍ നേടിയ സ്മൃതി മാന്ഥനയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്.
ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അവസാന അഞ്ച് ഏകദിനങ്ങളില്‍ നാലിലും ജയിച്ചത് ഇന്ത്യയാണ്. പരിചയസമ്പന്നരായ ഹര്‍ഷിത സമരവിക്രമ,കവിഷ ദില്‍ഹരി എന്നിവരാണ് ലങ്കന്‍ നിരയിലെ മികച്ച ബാറ്റര്‍മാര്‍. ക്യാപ്ടന്‍ ചമരിയെക്കൂടാതെ ദേവ്മി വിഹാംഗ,അചിനി കുലസൂര്യ തുടങ്ങിയ ബൗളേഴ്‌സും ലങ്കന്‍ നിരയിലുണ്ട്.
ഇന്ത്യന്‍ ടീം
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്ടന്‍), സ്മൃതി മാന്ഥന (വൈസ് ക്യാപ്ടന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ദിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരണി, യസ്തിക ഭാട്യ, സ്നേഹ് റാണ.
ഇന്ത്യയുടെ മത്സരങ്ങള്‍
30ന്,ഗോഹട്ടി
Vs ശ്രീലങ്ക
ഒക്ടോബര്‍ 5,കൊളംബോ
Vs പാകിസ്ഥാന്‍
ഒക്ടോബര്‍ 9, വിശാഖപട്ടണം
Vs ദക്ഷിണാഫ്രിക്ക
ഒക്ടോബര്‍ 12, വിശാഖപട്ടണം
Vs ഓസ്‌ട്രേലിയ
ഒക്ടോബര്‍ 19, ഇന്‍ഡോര്‍
Vs ഇംഗ്‌ളണ്ട്
ഒക്ടോബര്‍ 23, നവി മുംബയ്
Vs ന്യൂസിലാന്‍ഡ്
ഒക്ടോബര്‍ 26, നവി മുംബയ്
Vs ബംഗ്‌ളാദേശ്
ലോകകപ്പ് ടീമുകള്‍
ഇന്ത്യ, ഇംഗ്‌ളണ്ട്, ഓസ്‌ട്രേലിയ,ബംഗ്‌ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍.
ഗ്രൂപ്പ് റൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിയില്‍ പ്രവേശിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ്. ഒക്ടോബര്‍ 29, 30 തീയതികളിലാണ് സെമിഫൈനലുകള്‍. ഫൈനല്‍ നവംബര്‍ രണ്ടിന്. നവി മുംബയ്, ഗോഹട്ടി,വിശാഖപട്ടണം,ഇന്‍ഡോര്‍, കൊളംബോ എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികള്‍. പാകിസ്ഥാന്റെ എല്ലാമത്സരങ്ങളുടേയും ശ്രീലങ്കയുടേയും ചില മത്സരങ്ങളുടെയും വേദി ലങ്കയിലെ കൊളംബോയാണ്. ഒക്ടോബര്‍ 5ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം.
ഓസ്‌ട്രേലിയയാണ് നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാര്‍.
7 തവണ ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ഇംഗ്‌ളണ്ട് നാലുതവണയും കിവീസ് ഒരു തവണയും ജേതാക്കളായി.
ഇന്ത്യയ്ക്ക് ഇതുവരെയും വനിതാ ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല.
12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.2005ലും 2017ലും റണ്ണേഴ്‌സ് അപ്പായതാണ് ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |