തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടഷനായി അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. കേന്ദ്രം നിരവധി തവണ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇത് നൽകിയിരുന്നില്ല. തുടർന്ന് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകുകയായിരുന്നു. ഉത്തരവ് സർക്കാരിന് കനത്ത തിരിച്ചടിയാണ്.
യോഗേഷ് ഗുപ്തയെ മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ സ്ഥലം മാറ്റിയത്. അഞ്ചു വർഷം സി ബി ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ ഡി) പ്രവർത്തിച്ച ശേഷം മൂന്ന് വർഷം മുൻപാണ് യോഗേഷ് ഗുപ്ത കേരളത്തിൽ തിരിച്ചെത്തിയത്.
ബിവറേജസ് കോർപറേഷൻ, സിവിൽ സപ്ലൈസ്, വിജിലൻസ്, ട്രെയിനിംഗ്, ക്രൈം റെക്കാർഡ്സ് ബ്യൂറോ, ഫയർ ഫോഴ്സ്, പൊലീസ് അക്കാഡമി (രണ്ട് വട്ടം) എന്നിങ്ങനെ അടിക്കടി മാറ്റി. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ മാറ്റം. ഐ പി എസ് അസോസിയേഷൻ പ്രസിഡന്റുമാണ് യോഗേഷ്. നിരന്തരമുള്ള സ്ഥാനമാറ്റങ്ങളിൽ മടുത്ത് കേന്ദ്ര സർവീസിലേക്ക് പോകാൻ യോഗേഷ് അപേക്ഷിക്കുകയായിരുന്നു.
ഇതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നൽകുന്നില്ല. 1993 ബാച്ചുകാരനായ യോഗേഷിന് 2030 ഏപ്രിൽ വരെ സർവീസുണ്ട്. മുംബയ് സ്വദേശിയാണ് യോഗേഷ് ഗുപ്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |