കോട്ടയം : സോളാർ ബോട്ടുകൾ ഉപയോഗിക്കാതെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച പഴയ ബോട്ടുകൾ സർവീസ് നടത്തുന്നത് ജലഗതാഗതവകുപ്പിന് ബാധ്യതയാകുന്നു. ചെലവു കൂടുതലും വരുമാനം കുറവുമുള്ള ഇത്തരം സർവീസ് വകുപ്പിനെ നഷ്ടക്കയത്തിൽ മുക്കുകയാണ്. കുമരകം -മുഹമ്മ , കോട്ടയം - ആലപ്പുഴ ,ചങ്ങനാശേരി -ആലപ്പുഴ, വൈക്കം-തവണക്കടവ് തുടങ്ങിയ സർവീസുകളെല്ലാം ഡീസൽ എഞ്ചിൻ ബോട്ടുകൾ ഉപയോഗിച്ചാണ്. വൈക്കത്തുനിന്ന് വേമ്പനാട്ടുകായലിലൂടെ കൊച്ചിക്ക് ആരംഭിച്ച സോളാർ ബോട്ട് സർവീസ് വലിയ ലാഭത്തിലായിരുന്നു. യാത്രക്കാർക്ക് സമയലാഭവും ജലഗതാഗത വകുപ്പിന് കൂടുതൽ വരുമാനവും നേടിക്കൊടുത്ത ഈ സർവീസിന്റെ ചുവട് പിടിച്ച് കോട്ടയം- ആലപ്പുഴ റൂട്ടിൽ സർവീസിനായി വേഗത കൂടിയ സോളാർ ബോട്ടിന്റെ നിർമാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. എന്നാൽ പണി പൂർത്തിയായ സോളാർ ബോട്ട് വേറെ റൂട്ടിലേക്കു മാറ്റി .കോട്ടയം -ആലപ്പുഴ റൂട്ടിൽ മൂന്നു മണിക്കൂറോളം സമയമെടുക്കുന്ന പഴയ തടിബോട്ടാണ് ഇപ്പോഴും.
ചെലവ് കഴിഞ്ഞാൽ വരുമാനം ഇല്ല
കുമരകം -മുഹമ്മ സർവീസ് ഒരു ട്രിപ്പിന് 5.625 ലിറ്റർ ഡീസൽ വേണം. 534 രൂപയോളം ഇതിനാകും. കോട്ടയം -ആലപ്പുഴ റൂട്ടിൽ ഇതിന്റെ നാലിരട്ടിയോളമാണ് ചെലവ്. ദിവസം ഒന്നിൽക്കൂടുതൽ സർവീസ് നടത്തുന്നതിനാൽ കുമരകം -മുഹമ്മ രണ്ട് ബോട്ടുകൾക്കും കൂടി ദിവസം ശരാശരി 85-90 ലിറ്ററോളം ഡീസൽ ആകും 8,069 രൂപയാണ് ചെലവ്. സ്രാങ്കും ബോട്ട് മാസ്റ്ററുമുൾപ്പെടെ അഞ്ചു ജീവനക്കാരുടെ ശമ്പളവും ബോട്ടിന്റെ മറ്റ് ചെലവുകളും വേറെ.
ബോട്ടൊന്നിന്റെ പ്രതിദിന ശരാശരി കളക്ഷൻ-8,319 രൂപ
ഡീസൽ-.4,034രൂപ
ബാക്കി-....4,285രൂപ(അഞ്ച് ജീവനക്കാരുടെ വേതനവും മറ്റ് ചെലവുകൾക്കും ഇത് പര്യാപ്തമല്ല)
ലാഭത്തിലുപരി നൂറ് കണക്കിന് യാത്രക്കാരുടെ ആശ്രയമെന്ന നിലയിൽ സേവനത്തിന് പ്രാധാന്യം നൽകിയാണ് കുമരകം-മുഹമ്മ സർവീസ് നടത്തുന്നത്. ഇപ്പോൾ നഷ്ടത്തിലാണ്.സോളാർ ബോട്ട് വന്നാൽ സർവീസ് ലാഭകരമാക്കാം -
ജലഗതാഗത വകുപ്പ് ,മുഹമ്മ സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |