വിഴിഞ്ഞം: സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തെരുവ് നായ ഭീതിയിൽ കോവളത്തെ സഞ്ചാരികൾ. രണ്ടു ദിവസങ്ങളിലായി 15ഓളം പേർക്കാണ് ബീച്ചിൽ തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ കർണാടകയിൽ നിന്നെത്തിയ പ്രദീപിനാണ് (43) കടിയേറ്റത്. ഇയാൾ തീരം സന്ദർശിച്ച ശേഷം കുടുംബത്തോടൊപ്പം ലൈറ്റ് ഹൗസിന് സമീപത്തെ നടപ്പാതയിലൂടെ പോകുമ്പോഴാണ് നായ ആക്രമിച്ചത്. ഇടതുകാലിൽ ആഴത്തിൽ മുറിവേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദീപിനെക്കൂടാതെ സജീർ,ലില്ലി,ഒരു കുട്ടിക്കും കഴിഞ്ഞദിവസം നായയുടെ കടിയേറ്റിരുന്നു.
കൂട്ടമായെത്തി ആക്രമണം
സംഘങ്ങളായാണ് നായ്‌ക്കൾ സഞ്ചാരികളെ ആക്രമിക്കുന്നത്. ഇവ തീരത്തും നടപ്പാതകളിലുമാണ് വിശ്രമിക്കുന്നത്. പ്രകോപനമില്ലാതെ ആക്രമിക്കുകയാണ് പതിവ്. തിരക്കൊഴിഞ്ഞ സമയത്ത് പ്രഭാത സവാരിക്ക് എത്തുന്നവർക്കും കടിയേറ്റിട്ടുണ്ട്.
താവളം ഇവിടെ
ലൈറ്റ് ഹൗസ്,ഹവ്വാ,ഗ്രോവ് ബീച്ചുകളിൽ പല സ്ഥലങ്ങളിൽ
നായകൾ കൂട്ടംകൂടി നിൽക്കുന്നത് പതിവ് കാഴ്‌ചയാണ്.
നടപടി വേണമെന്ന്
കുറച്ചുമാസങ്ങളായി സഞ്ചാരികൾക്ക് നേരെ തെരുവ്നായ ആക്രമണമുണ്ടായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. സീസൺ ആരംഭിക്കാനിരിക്കെ ബീച്ചുകളിൽ സഞ്ചാരികളുൾപ്പെടെ ആർക്കും ഇറങ്ങാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികൾക്ക് ഭീഷണിയായ തെരുവ് നായ്‌ക്കളെ എത്രയും വേഗം പിടികൂടണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |