ആലപ്പുഴ: സിനിമാതാരങ്ങളെ രൂക്ഷമായി വിമർശിച്ച് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ. കടകളുടെയും സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇപ്പോൾ ഉടുപ്പിടാത്ത താരങ്ങളെ മതിയെന്നും അത്തരത്തിലുളള താരങ്ങൾ വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണെന്നുമാണ് യു പ്രതിഭ പറഞ്ഞത്. മോഹൻലാൽ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയെയും പ്രതിഭ വിമർശിച്ചു. കായംകുളം എരുവ നളന്ദ കലാ സാംസ്കാരികവേദി ഗന്ഥശാലയുടെ വാർഷികാഘോഷ സമാപനവേദിയിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.
'സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. ഉടുപ്പിടാത്ത സിനിമാതാരങ്ങൾ വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ.അത്തരം രീതി മാറണം തുണി ഉടുത്തുവന്നാൽ മതി എന്നുപറയണം. ഇതൊക്കെ പറയുന്നത് സദാചാരമാണെന്നുപറഞ്ഞ് എന്റെനേരേ വരരുത്. മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ്. തുണി ഉടുക്കാതിരിക്കാനും ഉടുക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്'- പ്രതിഭ പറഞ്ഞു.
നടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയെ രൂക്ഷമായാണ് അവർ വിമർശിച്ചത്. 'ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റുചെയ്യുന്നതാണ് രീതി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താരരാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണം'-എംഎൽഎ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |