തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ മകന് ഇ.ഡി നൽകിയ സമൻസ് മുഖ്യമന്ത്രി മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വത്തിനും ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തിൽ എത്തിയ ഇ.ഡി സമൻസ് പാർട്ടി നേതൃത്വത്തെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ അറിയിക്കാതെ പിണറായി വിജയൻ രഹസ്യമാക്കി വച്ചത് എന്തുകൊണ്ടാണ്. സമൻസ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയൻ പറയാതിരുന്നത് എന്തുകൊണ്ടാണ്? മടിയിൽ കനമുണ്ടായിരുന്നോ? സി.പി.എം-ബി.ജെ.പി ബാന്ധവത്തിൽ മകനെതിരായ കേസും പിണറായി വിജയൻ ഒത്തുതീർപ്പാക്കിയോ? ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതേ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പൂരം കലക്കിയതും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതും പ്രത്യുപകാരമായിരുന്നോ? ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്.
മുഖ്യമന്ത്രിയുടെ മകന് സമൻസ് നൽകിയത് എന്തിനെന്നും തുടർ നടപടികൾ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനുമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |