ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് രാഷ്ട്രപതി ദ്രൗപതി മുർമു ശിവഗിരിയിൽ എത്തുന്നതിന്റെ മുന്നോടിയായി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥർ മുന്നൊരുക്കങ്ങൾ പരിശോധിച്ച് കുറ്റമറ്റ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിൽ മഠത്തിലെ അടിയന്തര നവീകരണ ജോലികളും പുരോഗമിക്കുന്നു. സംസ്ഥാന പൊലീസിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. അബ്ദുൾ കലാമിന് ശേഷം ശിവഗിരി സന്ദർശിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.വർക്കലയിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ബഹുജന സംഘടനകളും പ്രവർത്തകരെ അന്നേദിവസം ശിവഗിരിയിൽ എത്തിക്കുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു .ശ്രീനാരായണ സാംസ്കാരിക സമിതി പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബു, ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
ഗുരുദേവ പ്രസ്ഥാനങ്ങൾ
പങ്കെടുക്കണം
ഗുരുദേവ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി നടക്കുന്ന കേന്ദ്രതല ആചരണ ഉദ്ഘാടന ചടങ്ങിൽ മുഴുവൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |