തിരുവനന്തപുരം: സ്വർണവില പവന് ഒരുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകാനായി പോസ്റ്ററും ബോധവൽക്കരണ വീഡിയോകളും റെയിൽവേ ഇറക്കി. യാത്രയിൽ സ്വർണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം.
സ്വർണം മാത്രമല്ല, അതുപോലെ തോന്നുന്ന മുക്കുപണ്ടം ധരിച്ചാലും കള്ളന്മാർ നിങ്ങളെ ലക്ഷ്യമിട്ടേക്കാം. സ്വർണ പാദസരങ്ങളാണ് കള്ളന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്‌ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. സംഘമായി കയറുന്ന മോഷ്‌ടാക്കൾ ട്രെയിനിന്റെ പലയിടങ്ങളിലായി തിരിഞ്ഞ് കവർച്ച നടത്തിയശേഷം സ്ഥലംവിടുന്നതാണ് രീതി. കൊങ്കൺ പാതയിലാണ് ഇത്തരം മോഷണങ്ങളിലേറെയും നടക്കുന്നതെന്നാണ് വിവരം.
ട്രെയിനിൽ മോഷണം നടത്തുന്ന വിദേശസംഘത്തെ നേരത്തേ റെയിൽവേ സംരക്ഷണസേന ബംഗളൂരുവിൽ നിന്ന് പിടിച്ചിരുന്നു. ഇവർ മോഷണത്തിനെത്തുന്നതും മടങ്ങുന്നതുമെല്ലാം വിമാനത്തിലാണ്. കൊങ്കൺ പാതയിലാണ് മലയാളികൾ ഏറ്റവും കൂടുതൽ കവർച്ചയ്‌ക്ക് ഇരയാകുന്നത്. ഓരോ ട്രെയിനിലും ഒന്നോ രണ്ടോ ടിടിഇമാർ മാത്രമാണ് ഉണ്ടാവുക. ക്യാമറ ഉൾപ്പെടെ വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും അതിലില്ല. ദീർഘദൂര ട്രെയിനായതിനാൽ യാത്രക്കാർ ഉറങ്ങുന്ന സമയത്താണ് മോഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |