തിരുവനന്തപുരം: റോഡുകൾ കൂടുതൽ കാലം ഈടു നിൽക്കാൻ ടാറിങ്ങിൽ ചുണ്ണാമ്പ് ചേർത്തുള്ള പരീക്ഷണത്തിന് സംസ്ഥാന പൊതു മരാമത്ത് വകുപ്പ്. തിരുവനന്തപുരത്തെ വഴുതക്കാട്- ജഗതി റോഡിലാണ് ആദ്യ പരീക്ഷണം. വിജയമെന്ന് കണ്ടാൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും.ടാറിനൊപ്പം രണ്ട് ശതമാനം ചുണ്ണാമ്പാവും ചേർക്കുക.
സംസ്ഥാനത്തെ റോഡുകൾ മഴക്കാലത്ത് തകരുന്നതിന് ഒരു കാരണം മെറ്റലിലെ അസിഡിറ്റിയാണെന്ന് കണ്ടെത്തിയിരുന്നു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ടും, കേരള സർവകലാശാല ജിയോളജി വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലായിരുന്നു ഇക്കാര്യം വ്യക്തമായത്.
ഈർപ്പ സംവേദന പഠനമനുസരിച്ച് മെറ്റലിന്റെ അസഡിക് സ്വഭാവം നിർവീര്യമാക്കാനും ബിറ്റുമിനുമായുള്ള ബന്ധം ശക്തമാക്കാനും രണ്ട് ശതമാനം ചുണ്ണാമ്പ് (ഹൈഡ്രേറ്റഡ് ലൈം) അല്ലെങ്കിൽ മൂന്ന് ശതമാനം സിമന്റ് ചേർക്കുന്നത് ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി എൻജീനിയർമാർക്ക് ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ടിൽ പരിശിലനം നൽകി. തലസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ റോഡ് നിർമ്മാണത്തിന് ടെൻഡർ നടപടികൾ ഉടനാരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽ നിന്നാണ് പഠനത്തിന് ആദ്യം സാമ്പിളുകൾ ശേഖരിച്ചത്. രണ്ടാം ഘട്ടത്തിൽ ശേഖരിച്ചത് കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്വാറികളിൽ നിന്നും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |