കിളിമാനൂർ: കാലപ്പഴക്കം കൊണ്ട് നിലം പതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികൾ, പൊളിഞ്ഞ മേൽക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷങ്ങൾ ... പരിമിതിയിൽ നിറഞ്ഞ കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. തുലാവർഷം ആരംഭിച്ചതോടെ ഇവിടുത്തെ എക്സൈസ് ഓഫീസർമാർക്ക് മനസമാധാനത്തിലിരുന്ന് ജോലി ചെയ്യാൻ തന്നെ പേടിയാണ്. മുൻപ് സമീപത്ത് പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസുമൊക്കെ സ്മാർട്ട് കെട്ടിടത്തിലേക്ക് മാറിയെങ്കിലും സൗകര്യമുള്ള ഒരു കെട്ടിടം എന്നുള്ളത് എക്സൈസുകാർക്ക് ഇന്നും സ്വപ്നമാണ്. മാർക്കറ്റിന്റെ പണി നടക്കാനാണെങ്കിലും പുതിയകാവ് പബ്ലിക്ക് മാർക്കറ്റിന് സമീപത്തായാണ് എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്നുള്ള രൂക്ഷഗന്ധവും മാലിന്യങ്ങളും ഉദ്യോഗസ്ഥർക്ക് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.
മഴ പെയ്താൽ ചോരും
30 വർഷത്തിനപ്പുറം പഴക്കമുള്ള കെട്ടിടമിന്ന് തകർച്ചയുടെ വക്കിലാണ്.മേൽക്കൂര ഓട് പാകിയിട്ടുണ്ടെങ്കിലും കാലപ്പഴക്കവും മരത്തിന്റെ ചില്ലകളും മറ്റും വീണ് ഭൂരിഭാഗം ഓടുകളും തകർന്നു. മഴ പെയ്താൽ സ്റ്റേഷൻ ചോരുന്ന അവസ്ഥയുമുണ്ട്. ഓട് മാറ്റാൻ സാധിക്കാതെ വന്നപ്പോൾ സീലിംഗ് സ്ഥാപിച്ച് ചോർച്ച തത്കാലം പരിഹരിച്ചെങ്കിലും വലിയ മഴ പെയ്താൽ കെട്ടിടം ചോരും. ഭിത്തികളിൽ വിള്ളൽ വീണു.സ്റ്റേഷന്റെ വയറിംഗ് സംവിധാനമുൾപ്പെടെ ദ്രവിച്ച നിലയിലാണ്.എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. പഴയ കെട്ടിടമായതിനാൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക മുറികളുമില്ല.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നതിനാൽ ഉദ്യോഗസ്ഥരുടെ വാഹനം പോലും പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. വനിതാ ഓഫീസർമാർ ഉൾപ്പെടെ ജോലി ചെയ്യുന്ന ഇവിടെ ആധുനിക രീതിയിലുള്ള ഒരു കെട്ടിടം വേണമെന്നാണ് ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |