
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം. വിവിധ പദ്ധതികളിൽ കേന്ദ്രം കേരളത്തിന് 8000 കോടി രൂപ നൽകാനുണ്ട്. അർഹതപ്പെട്ട പണം കിട്ടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീ പദ്ധതിയോട് സിപിഎമ്മിനും എതിർപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. സർക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കാൻ സർക്കാരിനാവില്ല. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കും. അവരുടെ വിമർശനം മുഖവിലയ്‌ക്കെടുക്കും. എല്ലാ പദ്ധതികൾക്കും നിബന്ധന വച്ച് കേന്ദ്രം കേരളംപാേലുളള സംസ്ഥാനങ്ങളെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന നിബന്ധനകളാണ് കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് പാർട്ടി എതിരാണ്. ' -എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ചചെയ്യാതെ പിഎം ശ്രീ പദ്ധതയിൽ ഒപ്പിട്ടതിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഐ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് തങ്ങൾ തയ്യാറാണെന്നാണ് സിപിഐ മന്ത്രിമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |