ആലപ്പുഴ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പിറന്നാളാണ് തിങ്കളാഴ്ച. അദ്ദേഹത്തിന്റെ പിറന്നാൾ തലേന്ന് അച്ഛനൊപ്പമുള്ള പിറന്നാളോർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മകൻ വി എ അരുൺകുമാർ. യാത്രകളുടെയും യോഗങ്ങളുടെയും തിരക്കുകൾക്കിടയിൽ അച്ഛൻ എല്ലാ പിറന്നാളിനും തങ്ങൾക്കൊപ്പം ഉണ്ടാകാറില്ലായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യ സ്ഥിതി വഷളായതിന് ശേഷം മാത്രമാണ് എല്ലാ പിറന്നാളിനും അച്ഛൻ ഒപ്പം ഉണ്ടായതെന്ന വൈകാരികമായ ഓർമ്മകൾ അദ്ദേഹം ഓർത്തെടുത്തു.
പോസ്‌റ്റിന്റെ പൂർണ്ണ രൂപം
അച്ഛന്റെ പിറന്നാളാണ് നാളെ. അച്ഛൻ ഇല്ലാത്ത ആദ്യത്തെ പിറന്നാൾ. എന്നുവെച്ച്, എല്ലാ പിറന്നാളുകളിലും അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നല്ല. യാത്രകളും യോഗങ്ങളുമൊക്കെയായി അച്ഛൻ എന്നും തിരക്കിലായിരുന്നു. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അപ്പോഴും, ഞങ്ങൾ ചെറിയ തോതിൽ അച്ഛന്റെ പിറന്നാൾ വീട്ടിൽ വെച്ച് ആഘോഷിക്കുമായിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായതിന് ശേഷം മാത്രമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ചെലവിടാൻ തുടങ്ങിയത്. ഇന്നിപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് പോന്നു. ഇവിടെയിപ്പോഴും ധാരാളം ആളുകൾ വരുന്നുണ്ട്. അച്ഛന്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു. ഇന്നിതാ, ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ അച്ഛന്റെ ചുമർ ചിത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വലിയ സന്തോഷവും നന്ദിയുമുണ്ട്. അതുപോലെ, അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛന്റെ സ്മൃതിയിടത്തിൽ പോകണം, അപ്പച്ചിയുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ അന്വേഷിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുന്നതുകൊണ്ട് നാളെ വീട്ടിൽ നിന്നിട്ട് മറ്റന്നാൾ തിരുവനന്തപുരത്തേക്ക് തിരിക്കാം എന്നാണ് വിചാരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്, ഞങ്ങൾക്ക്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |