SignIn
Kerala Kaumudi Online
Saturday, 25 October 2025 4.20 AM IST

'ശബരിമലയിലേത് നിസാര വിഷയമല്ല, മുഖ്യമന്ത്രി രാജിവയ്ക്കണം'; സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധം

Increase Font Size Decrease Font Size Print Page
bjp

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാത്രി ഏഴു മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള നിസാര സംഭവമല്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സമരഗേറ്റിന് മുന്നില്‍ തുടരുകയാണ്. രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

പലതരം അഴിമതികളും ഈ രാജ്യവും കേരളവും കണ്ടിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് പി. കെ. കൃഷ്ണദാസ് ആരോപിച്ചു. ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ഈ സര്‍ക്കാര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ അപമാനമാണ്. എത്ര കിലോ സ്വര്‍ണ്ണമാണ് ശബരിമലയില്‍ നിന്ന് മോഷ്ടിച്ചതെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഓരോദിവസവും പുതിയ പുതിയ സംഭവങ്ങള്‍ പുറത്ത് വരികയാണ്. പണ്ട് സ്വപ്ന സുരേഷിനെ ഉപയോഗിച്ച് ബിരിയാണി ചെമ്പിലൂടെ സ്വര്‍ണം കടത്തിയ ആളാണ് പിണറായി വിജയന്‍. ഇപ്പോള്‍ പോറ്റിയെ ഉപയോഗിച്ച് ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചിരിക്കുകയാണെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

എല്ലാ കുറ്റവും പോറ്റിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ആസൂത്രിതമായി ശ്രമമാണ് നടക്കുന്നത്. പോറ്റിയെ അല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ സിപിഎം നേതാക്കളെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോള്‍ അന്വേഷണം തന്ത്രിമാരുടെ പിന്നാലെയാണ്. തന്ത്രിമാരെയല്ല, കൊള്ളയ്ക്ക് കൂട്ടുനിന്ന മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പോകേണ്ടത്. ഇവര്‍ പത്ത് വര്‍ഷമായി ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റി, പ്രളയ ഫണ്ട് അടിച്ചുമാറ്റി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് പറയുന്നത്. ഇപ്പോള്‍ ദൈവത്തിന് പോലും രക്ഷയില്ലാത്ത നാടായി കേരളം മാറി. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും ഈ സര്‍ക്കാര്‍ സ്വത്തുക്കള്‍ അടിച്ചുമാറ്റുകയാണ്. എന്താ, ഹിന്ദുക്കളോട് മാത്രം ഈ സര്‍ക്കാരിന് ഇത്ര വിരോധം? ഭഗവാന്‍ അയ്യപ്പന്റെ പോലും സ്വത്ത് അടിച്ചുമാറ്റിയ പിണറായി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്നതാണ് ബിജെപി ഈ സമരത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്. പത്ത് വര്‍ഷത്തെ മാത്രമല്ല, കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കൊള്ളയെ കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. ഒരു സിബിഐ അന്വേഷണത്തിലൂടെയാണ് സത്യം പുറത്ത് വരുക. സിപിഎം മന്ത്രിമാരെ മാത്രമല്ല, കോണ്‍ഗ്രസ് മന്ത്രി ശിവകുമാറിന്റെ കാലത്തെ അഴിമതിയും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.


സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേവസ്വം പ്രസിഡന്റുള്‍പ്പെടെ സര്‍ക്കാര്‍ പൊതുമദ്ധ്യത്തില്‍ മാപ്പ് പറയണം. ദേവസ്വം ബോര്‍ഡ് സ്ഥാനം ഒഴിയണം. സ്ഥാനത്തിരിക്കാന്‍ ബോര്‍ഡിന് അധികാരമില്ല. ആഗോള സംഗമം നടത്തിയത് ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമായിയെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ സമരത്തിന്റെ ഭാഗമായി.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.