വെഞ്ഞാറമൂട് : നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മതിലുകളും ചുവരുകളുമെല്ലാം രാഷ്ട്രീയ പാർട്ടിക്കാർ കൈയടക്കിയിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പേ ഓരോ രാഷ്ട്രീയപ്പാർട്ടിക്കാരും മതിലുകൾ ബുക്ക് ചെയ്തിരുന്നു. ഇത്തവണ ഹരിതചട്ടം പാലിച്ച് ചുവരെഴുതുന്നതുകൊണ്ട് മുന്നണികൾക്ക് കഴിഞ്ഞ തവണത്തെ ചെലവിന്റെ ഇരട്ടിയാകും. പെയിന്റുകൾക്ക് വൻതോതിൽ വില വർദ്ധിച്ചതാണ് തിരിച്ചടിയായത്. ഫ്ളക്സുകൾ നിരോധിച്ചതും തുണി പ്രിന്റുകൾക്ക് വില കൂടിയതുമാണ് മുന്നണികളെ വീണ്ടും ചുവരെഴുത്തിലേക്ക് തിരിച്ചുവിട്ടത്.
ചുവരെഴുത്തുകാർക്ക് ഡിമാന്റ്
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുവരെഴുത്തിന് സ്ക്വയർ മീറ്ററിന് 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 മുതൽ 150 രൂപവരെ നൽകണം.നേരത്തെ ഒരു ബൂത്തിൽ അഞ്ചിനുള്ളിലായിരുന്നു ചുവരെഴുതിയിരുന്നതെങ്കിൽ ഇപ്പോഴത് പതിനഞ്ചോളമായി. തിരഞ്ഞെടുപ്പ് അടുത്തതോടെ ചുവരെഴുത്തുകാർക്കും നിന്നുതിരിയാൻ സമയമില്ല.
നേരിടുന്ന പ്രതിസന്ധി
വെള്ളപൂശാനുള്ള സെം പലയിടത്തും കിട്ടാതായതോടെ പകരം വിലകൂടിയ വെള്ള പ്രൈമറാണ് ഉപയോഗിക്കുന്നത്.10 ലിറ്ററിന്റെ പ്രൈമറിന് കുറഞ്ഞത് 1000 രൂപയാണ് വില. നേരത്തെ 700 രൂപയായിരുന്നു. വെള്ളപൂശുന്നവർക്ക് 1000 മുതൽ 1200 രൂപവരെയാണ് കൂലി.മതിലിന്റെ വലിപ്പം അനുസരിച്ച് ചുവരെഴുത്ത് കൂലിയും കൂടും. ഒരു മതിൽ വെള്ളയടിച്ച് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും വരയ്ക്കണമെങ്കിൽ മൂവായിരത്തോളം രൂപ ചെലവാകും. ഇതിനൊപ്പം മറ്റ് ചെലവുകൾ കൂടിയാകുമ്പോൾ മുന്നണികൾ നെട്ടോട്ടമോടും.
രാത്രികാലങ്ങളിൽ പെയിന്റിംഗിന് മഴയും മഞ്ഞും വില്ലനാകുന്നുണ്ട്
ഫ്ളൂറസെന്റ് പെയിന്റുകൾക്ക് വില വർദ്ധിച്ചു
ഇടത് സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്നത് പച്ച ഒഴികെയുള്ള നിറങ്ങൾ
യു.ഡി.എഫും ബി.ജെ.പിയും എല്ലാനിറങ്ങളും ഉപയോഗിക്കും
ചുവരെഴുതുന്നത് രണ്ടുപേർ ചേർന്ന്
ഒരാൾ അക്ഷരങ്ങളുടെ ഔട്ട് ലൈൻ വരയ്ക്കും സഹായി നിറം പകരും
ചുവരെഴുത്ത് കൂലിയും വർദ്ധിച്ചു ഒരു ചുവരെഴുതാൻ വേണ്ടിവരുന്നത് 30- 45 മിനിറ്റ്
ചെലവ് ₹ 3000
രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് ചുവരെഴുതുന്നത്. ഒരു ദിവസം 20മുതൽ 30വരെ ചുവരെഴുതും. വില വർദ്ധിച്ചതിനാൽ ശിവകാശിയിൽ നിന്നാണ് പെയിന്റ് എത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |