
തിരുവനന്തപുരം: പതിനാറുകാരനെ ഭീകരസംഘടനയായ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2021 നവംബർ ഒന്നിനും കഴിഞ്ഞ ജൂലായ് 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കുട്ടിയുടെ അമ്മയെ പത്തനംതിട്ട പന്തളം സ്വദേശി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു. 2021 മുതൽ ദമ്പതികൾ യുകെയിലായിരുന്നു താമസം. യുകെയിലെത്തിയ പതിനാറുകാരനെ ഐസിസിൽ ചേരാൻ ഇവർ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില വീഡിയോകളൊക്കെ കാണിച്ചുകൊടുത്തായിരുന്നു സ്വാധീനിക്കാൻ ശ്രമിച്ചത്.
പിന്നീട് ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് അമ്മയുടെ കുടുംബവീട്ടിൽ വിവരമറിയിക്കുകയായിരുന്നു. പതിനാറുകാരൻ കാര്യങ്ങൾ വിശദമായി പറഞ്ഞതോടെ അമ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |