SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് എങ്ങോട്ട്? വ്യാപക പരിശോധനയുമായി പൊലീസ്, എംഎല്‍എയുടെ ഫ്‌ളാറ്റിലും എത്തി

Increase Font Size Decrease Font Size Print Page
rahul-mankoottathil

പാലക്കാട്/ തിരുവനന്തപുരം: ലൈംഗിക അധിക്ഷേപ കേസില്‍ അതിജീവതയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക പരിശോധന. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നല്‍കിയതിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ മുങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് യുവതി പരാതി സമര്‍പ്പിക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുകയും ചെയ്തത്.

എംഎല്‍എയുടെ ഫ്‌ളാറ്റിലെത്തിയ അന്വേഷണ സംഘം കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങളില്‍ എംഎല്‍എ അവസാനമായി ഫ്‌ളാറ്റില്‍ എത്തിയതിന്റെ ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അടൂരിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. പാലക്കാട് നഗരം കേന്ദ്രീകരിച്ചാണ് രാഹുല്‍ മുങ്ങിയത് മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

ഒമ്പത് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരിക്കുമ്പോഴാണ് പരാതി സമര്‍പ്പിച്ച വിവരം എംഎല്‍എ അറിയുന്നത്. ഇതിന് പിന്നാലെ സ്ഥലംവിടുകയും ചെയ്തു. അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് പരിശോധന നടത്തിയത്.

TAGS: KERALA, POLITICS, RAHUL MANKOOTATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY