
അഞ്ച് വലിയ വിമാന കമ്പനികൾ വേണമെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: വ്യോമയാന രംഗത്തെ കുത്തകവൽക്കരണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതോടെ വ്യോമയാന രംഗത്തുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നീക്കം. ഇന്ത്യയിൽ അഞ്ച് വലിയ വിമാന കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ ഇന്നലെ രാജ്യസഭയിൽ പറഞ്ഞു. വിപണിയിൽ മത്സരം വർദ്ധിപ്പിക്കാനും കൂടുതൽ വിമാന കമ്പനികളെ സർക്കാർ സഹായത്തോടെ വളർത്തിയെടുക്കാനുമാണ് ശ്രമം. പുതിയ വിമാന കമ്പനികൾ ആരംഭിക്കാൻ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയപ്പോഴും സർക്കാർ ശക്തമായി ഇടപെട്ടിരുന്നു. ഇൻഡിഗോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും സർവീസുകൾ അന്യായമായി റദ്ദാക്കിയതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണെന്ന് ഇൻഡിഗോ ഇന്നലെ വ്യക്തമാക്കി. വിമാന യാത്ര മുടങ്ങിയ ഉപഭോക്താക്കളുടെ പണം മടക്കി നൽകുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.
ഇന്നലെ ഇൻഡിഗോ ആറ് മെട്രോ നഗരങ്ങളിൽ റദ്ദാക്കിയത്
562 സർവീസുകൾ
ക്രെഡിറ്റ് നെഗറ്റീവെന്ന് മൂഡീസ്
വിമാന സർവീസുകൾ വ്യാപാകമായി മുടക്കിയ നടപടി രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്റർഗ്ളോബ് ഏവിയേഷന് ക്രെഡിറ്റ് നെഗറ്റീവാണെന്ന് ആഗോള ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. വരുമാനത്തിലെ നഷ്‌ടം ഇൻഡിഗോയുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും അവർ പറയുന്നു.
ഡി.ജി.സി.എ നോട്ടീസ്
ഇൻഡിഗോയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേർസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിഡെ പോർക്യുറാസ് എന്നിവർക്ക് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) സമിതി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇൻഡിഗോയുടെ സർവീസുകൾ കൂട്ടമായി മുടങ്ങുന്നതിനെ കുറിച്ചാണ് സമിതി അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |