
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഭാര്യ. മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി സജികുമാർ പരടയിലാണ് തിരഞ്ഞെടുപ്പിൽ തോറ്റത്. ബിജെപി സ്ഥാനാർത്ഥി കലാധരനാണ് വാർഡിൽ ജയിച്ചത്.
റിസൽട്ട് വന്നതിന് പിന്നാലെ 'മാന്നാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് നിവാസികൾക്ക് നന്ദി'- എന്ന കുറിപ്പ് സജികുമാറിന്റെ ഭാര്യ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യ എന്തിനാണ് ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ടതെന്ന് നിരവധി പേർ സംശയമുന്നയിച്ചു. ഇതോടെ വിശദീകരണവുമായി സിന്ധു രംഗത്തെത്തുകയും ചെയ്‌തു.
ബാങ്കിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഔദ്യോഗിക സ്ഥാനത്തുള്ള ഒരാൾക്ക് പറ്റിയതല്ല വാർഡുമെമ്പറുടെ ജോലിയെന്നും സിന്ധു വിശദീകരണ പോസ്റ്റിൽ വ്യക്തമാക്കി. അഞ്ച് വർഷം കഴിഞ്ഞാൽ താനും ഭർത്താവും വിരമിക്കും. വിദേശത്തേക്ക് പോകാനാണ് ആഗ്രഹമെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവർക്കും ഇതേ സംശയം ഉണ്ട് ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.
വാർഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്തപ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാൾക്കുമാത്രമേ ഒരു വാർഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാൻ കഴിയൂ. സജികുമാർ PSC ടെസ്റ്റ് എഴുതി ഇന്റർവ്യൂവും കടന്ന് (ഒരു പാർട്ടിയുടേയും പിന്തുണയോടെയല്ല ) കുട്ടമ്പേരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി സേവനമനുഷ്ഠിക്കുന്നു. ചെങ്ങന്നൂർ താലൂക്കിലെ മികച്ച ബാങ്കിനുംമികച്ച സെക്രട്ടറി ക്കുമുള്ള അവാർഡ് കഴിഞ്ഞ 7 വർഷങ്ങളിൽ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകർക്കാൻ ശ്രമിച്ചത്. മാത്രമല്ല ഞങ്ങൾ രണ്ടാളും 5 വർഷത്തിനുളളിൽ സർവ്വീസിൽ നിന്ന് വിരമിക്കും. ഞാനായിരിക്കും മുമ്പേ വിരമിക്കുക. അദ്ദേഹത്തേക്കാൾ എനിക്കായതുകൊണ്ടല്ല ബാങ്കുകാരുടെ പെൻഷൻ പ്രായം ഞങ്ങളേക്കാൾ കൂടുതലായതു കൊണ്ടാണ്. പെൻഷൻ പറ്റിക്കഴിഞ്ഞാൽ അപ്പോൾ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നിൽക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും പാർട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സിലാ മനസോടെയാണ് നിന്നത് ).എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാൻ നന്ദി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |