പ്രാദേശിക നേതൃത്വത്തിന് ഡി.സി.സി നിർദ്ദേശം
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരെയും ഉപാദ്ധ്യക്ഷൻമാരെയും പ്രാദേശികമായി തീരുമാനിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശം. മണ്ഡലം, ബ്ലോക്ക് കോർ കമ്മിറ്റികൾ ചേർന്ന് മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസാരഥികളെ തീരുമാനിക്കാനാണ് നിർദ്ദേശം നൽകിയത്. കോർ കമ്മിറ്റി ചുമതലപ്പെടുത്തുന്ന മൂന്ന് മുതിർന്ന നേതാക്കൾ മുസ്ലിം ലീഗുമായി ചർച്ച നടത്തണം. കൂടുതൽ അംഗങ്ങൾ മുസ്ലിം ലീഗിനാണെങ്കിൽ പ്രസിഡന്റ് സ്ഥാനം ചർച്ച കൂടാതെ വിട്ടുനൽകണം. തുല്യനിലയിൽ ആണെങ്കിൽ രണ്ടര വർഷം വീതം പങ്കിടാം. തർക്കമുണ്ടെങ്കിൽ ജില്ലാ നേതൃത്വത്തിന് വിടണം. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തീരുമാനിക്കുമ്പോൾ പാർട്ടിയിലെ സീനിയോറിറ്റിക്കൊപ്പം കാര്യപ്രാപ്തിയും പൊതുസമ്മതിയും പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം നിർദ്ദേശം നൽകി. എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവരാണ് ബ്ലോക്ക്, മണ്ഡലം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
മേയർ സ്ഥാനാർത്ഥി
പ്രഖ്യാപനം നാളെ
യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ നാളെ ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷയുടേയും പ്രഖ്യാപനവും നാളെ തന്നെയുണ്ടാകും. കെ.ശോഭിതയെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്ന ശോഭിത നിലവിൽ മലാപ്പറമ്പിൽ നിന്നുള്ള കൗൺസിലറാണ്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം കോൺഗ്രസ് മുസ്ലിംലീഗുമായി പങ്കുവെക്കുമെന്നാണ് വിവരം. ആദ്യത്തെ രണ്ടര വർഷം കോൺഗ്രസ് പ്രതിനിധിയും അവസാനത്തെ രണ്ടര വർഷം ലീഗ് പ്രതിനിധിയും അദ്ധ്യക്ഷമാരാകും. കോടഞ്ചേരി ഡിവിഷനിൽ നിന്ന് ജയിച്ച മില്ലി മോഹൻ കൊട്ടാരത്തിലാണ് അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്.
എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ നാളെ അറിയാം
കോഴിക്കോട്: കോർപ്പറേഷനിൽ കൂടുതൽ സീറ്റുനേടിയ എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് വിവരം. നാളെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാവും പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ ജയശ്രീയാണ് മേയറായി പരിഗണനയിലുള്ളത്.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്കും ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കും മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥികളെയും നാളെ പ്രഖ്യാപിക്കും. പന്തീരാങ്കാവ് ഡിവിഷനിൽ നിന്ന് വിജയിച്ച പി.ശാരുതിയെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.
മുസാഫറിനെതിരെ സൈബർ ആക്രമണം
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ വിവാദങ്ങൾ വിടാതെ എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി മുസാഫർ അഹമ്മദ്. ആവിക്കാത്തോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരസമിതി മുസാഫർ അഹമ്മദിനെ പ്രതീകാത്മകമായി മാപ്പു പറയിപ്പിച്ചു പ്രതിഷേധിച്ചു. ഈ വിഷയത്തിൽ കോർപ്പറേഷനെതിരെ കഴിഞ്ഞ അഞ്ചുവർഷമായി സമരസമിതി ശക്തമായ സമരത്തിലായിരുന്നു. കോർപ്പറേഷനിൽ ജയിച്ചു വന്ന നിയുക്ത യു.ഡി.എഫ് കൗൺസിലർമാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്. മുസാഫർ അഹമ്മദ് പ്രകടിപ്പിച്ച ധാർഷ്ട്യമാണ് അദ്ദേഹത്തിന്റെ തോൽവിക്ക് കാരണമായതെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
'പരാജയത്തിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ആസൂത്രിതവും ക്രൂരവുമായ സൈബർ ആക്രമണങ്ങളാണ്. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തി മുന്നോട്ടുപോവും. ജനാധിപത്യത്തിൽ ജയിപ്പിക്കാനും തോൽപ്പിക്കാനുമുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനവിധി ഉൾക്കൊണ്ട് കൂടുതൽ വിനയാന്വിതനാവുന്നു. അപമാനിച്ചോ ഭയപ്പെടുത്തിയോ അതിൽനിന്ന് പിന്തിരിപ്പിക്കാമെന്ന് കരുതുന്നവർക്ക് അവരുടെ പണി തുടരാം. എന്റെ കടമ എന്നാലാവും വിധം ഞാനും തുടരും, ജനങ്ങൾക്കും നാടിനുമൊപ്പം നിൽക്കും.
മുസാഫർ അഹമ്മദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |