
വെള്ളറട: കെ.എസ്.ആർ.ടി.സി ബസിൽ ഗൂഗിൾ പേവഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്ന് കണ്ടക്ടർ യാത്രക്കാരിയെ രാത്രി വഴിയിലിറക്കി വിട്ട സംഭവത്തിൽ നടപടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്‌ടർ നെല്ലിമൂട് സ്വദേശി സി അനിൽ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് നടപടി.
വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ ദിവ്യയെയാണ് ഇക്കഴിഞ്ഞ 26ന് ബസിൽ നിന്ന് ഇറക്കിവിട്ടത്. കുന്നത്തുകാലിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയശേഷം രാത്രി 8. 45ന് വെള്ളറടയിലേക്ക് പോകാനായി കയറിയ ബസിലായിരുന്നു സംഭവം. ടിക്കറ്റ് വാങ്ങിയശേഷം ഗൂഗിൾപേവഴി 18 രൂപ അയച്ചു. എന്നാൽ നെറ്റ് തകരാറുകാരണം പണം കണ്ടക്ടർക്ക് കിട്ടിയില്ല. വെള്ളറടയിലെത്തിയശേഷം ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന ഭർത്താവ് ടിക്കറ്റിന്റെ ചാർജ് നൽകാമെന്ന് അറിയിച്ചെങ്കിലും കണ്ടക്ടർ ഇതൊന്നും ചെവികൊള്ളാതെ തോലടിയിൽ ഇവരെ ഇറക്കിവിട്ടു. മറ്റ് യാത്രികരുടെ മുന്നിൽ വച്ച് ആക്ഷേപിക്കുകയും 'പുറത്തിറങ്ങെടീ' എന്നാക്രോശിച്ചുകൊണ്ട് ഇരുട്ടുള്ള സ്ഥലത്ത് ഇറക്കിവിട്ടെന്നുമാണ് യുവതിയുടെ പരാതി.
പിന്നീട് യുവതി ഭർത്താവിനെ വിവരം അറിയിച്ചശേഷം രണ്ടുകിലോമീറ്ററോളം കാൽനടയായി നിലമാംമൂട് വരെ എത്തിയപ്പോഴാണ് ഭർത്താവ് ഇവരെ വിളിക്കാനെത്തിയത്. അസമയത്ത് റോഡിൽ ഇറക്കിവിടുകയും മോശമായി പെരുമാറുകയും ചെയ്ത കണ്ടക്ടർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യ കെ.എസ്.ആർ.ടി.സി ഉന്നത അധികൃതർക്ക് പരാതി നൽകുകയായിരുന്നു. അതേസമയം, യുവതി ബസിൽ കയറിയിട്ടില്ലെന്നും സംഭവം നടന്നിട്ടില്ലെന്നുമാണ് കണ്ടക്‌ടർ അനിൽ കുമാർ പറയുന്നത്. കളിയിക്കാവിള - വെള്ളറട റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. സംഭവദിവസം ബസ് കൂനമ്പനയിലേയ്ക്ക് പോയിട്ടില്ലെന്നും കണ്ടക്‌ടർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |