
തിരുവനന്തപുരം: വെനസ്വേലയിൽ സൈനികാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ നീക്കത്തിനെതിരെ മുൻ എംഎൽഎയും സിപിഎം നേതാവുമായ എം സ്വരാജ്. ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് സ്വരാജ് പ്രതിഷേധം അറിയിച്ചത്. അമേരിക്കയെ ആഗോളക്കൊള്ളക്കാരൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വെനസ്വേലയിലെ അളവറ്റ എണ്ണ സമ്പത്ത് കൈക്കലാക്കാനുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമായാണ് മഡൂറോയെയും ഭാര്യയെയും പിടികൂടിയതെന്നും അദ്ദേഹം ആരോപിച്ചു.
'അമേരിക്കയെന്ന ആഗോള കൊള്ളക്കാരൻ..വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും പിടികൂടി അമേരിക്ക ബന്ദികളാക്കിയതായി വാർത്തകൾ കാണുന്നു. വെനസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിനുവേണ്ടി ഒരു കഴുകനെപ്പോലെ വെനസ്വേലക്കുമേൽ അമേരിക്ക വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നീചമായ അമേരിക്കൻ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡ്യൂറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. കോടിക്കണക്കിന് ഡോളർ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ച അമേരിക്ക പലവട്ടം ഇളിഭ്യരായതാണ്.
ഇപ്പോഴിതാ നേരിട്ട് ഭീകരാക്രമണം നടത്തിയിരിക്കുന്നു. മഡ്യൂറോയെ പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്നു. കാരക്കാസിലെ അമേരിക്കൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു. ആയുധബലം കൊണ്ട് തങ്ങൾക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു. സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതിൽ അമേരിക്കൻ ജനത ലജ്ജിക്കുന്നുണ്ടാവും
സൈമൺ ബൊളിവറിന്റെയും ഹ്യൂഗോ ഷാവേസിന്റെയും വീരപൈതൃകമുയർത്തി ഈ നിമിഷം വരെയും കൊള്ളക്കാർക്കെതിരെ പൊരുതിനിന്ന മഡ്യൂറോയ്ക്ക് അഭിവാദനങ്ങൾ. ഇപ്പോഴും പൊരുതുന്ന വെനസ്വേലയിലെ ജനങ്ങൾക്ക് അഭിവാദനങ്ങൾ. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ കൊള്ളക്കാരല്ല പൊരുതിനിന്ന യോദ്ധാക്കളാണ്. സ്വതന്ത്ര രാഷ്ട്രമായ വെനസ്വേലയെ എണ്ണസമ്പത്ത് കൊള്ളയടിക്കാനായി ആക്രമിക്കുകയും പ്രസിഡന്റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ ഭീകരതയ്ക്കെതിരെ, ഭൂമിയോളം വലിയ ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണം'. എം സ്വരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |