
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യ ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പം എന്നിവ ഉൾപ്പെടെ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്‌ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധൻ, ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികൾ കോടതി പരിഗണിക്കുകയാണ്. ഗോവർദ്ധന്റെ ജാമ്യഹർജിയിലാണ് പ്രധാനമായും വാദം കേട്ടത്.
താൻ 1.40 കോടി രൂപയോളം പല ആവശ്യങ്ങൾക്കായി ശബരിമലയിൽ ചെലവഴിച്ചു. ഇപ്പോൾ 25 ദിവസമായി താൻ ജയിലിൽ കിടക്കുകയാണെന്ന് ഗോവർദ്ധൻ കോടതി മുമ്പാകെ അറിയിച്ചു. എന്നാൽ, എസ്‌ഐടി എതിർപ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും സ്വർണക്കടത്തിൽ പ്രധാന പങ്കുണ്ടെന്നും എസ്‌ഐടി കോടതിയിൽ വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിന്റെ വാതിൽ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീകോവിലിന്റെ മുമ്പിലെ കാണിക്കവഞ്ചി നിർമിച്ച് കൊടുത്തത് താനാണെന്നും ഗോവർദ്ധൻ കോടതിയിൽ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താൻ. കേസിൽ കുടുക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന തന്നെ പെട്ടെന്ന് പിടിച്ച് അറസ്റ്റ് ചെയ്‌തതാണെന്നും ഗോവർദ്ധൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |