
ചെങ്ങന്നൂർ: കാരയ്ക്കാട്ട് ആളില്ലാത്ത വീട് തകർത്ത് 30 പവന്റെ ആഭരണങ്ങൾ കവർന്നു. കാരയ്ക്കാട് മലയുടെ വടക്കേതിൽ മഞ്ചേഷ് മോഹനന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഏകദേശം 35 ലക്ഷം രൂപയുടെ നഷ്ടം മോഷ്ടാക്കൾ വരുത്തിയെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകിട്ട് 6നും ഞായറാഴ്ച രാവിലെ 10നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. മഞ്ചേഷ് മോഹനന്റെ മാതാവ് അസുഖബാധിതയായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വീട്ടുകാർ എല്ലാവരും ആശുപത്രിയിലായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കയറിയത്.
വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. കിടപ്പുമുറികളിലെയും മറ്റ് മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
തെളിവ് നശിപ്പിക്കാൻ സി.സി ടി.വി ക്യാമറകളുടെ കണക്ഷൻ വിച്ഛേദിക്കുകയും ഡി.വി.ആർ ഹാർഡ് ഡിസ്ക് മോഷ്ടിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ഉടൻ ചെങ്ങന്നൂർ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |