
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തലസ്ഥാനത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷാ കോൺഗ്രസിൽ ചേർന്നത്.
കുറച്ച് കാലങ്ങളായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു ഐഷാ പോറ്റി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു നേരത്തെ അറിയിച്ചത്. ദീർഘകാലം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയംഗമായിരുന്നു. ആർ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചുകൊണ്ടാണ് ആദ്യം നിയമസഭയിലെത്തിയത്. കൊട്ടാരക്കരയിൽ നിന്ന് മൂന്നുതവണ എംഎൽഎയായി.
വിമർശനങ്ങളെ ഭയക്കുന്നില്ലെന്ന് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഐഷാ പ്രതികരിച്ചു. 'നാട്ടിലെ സഖാക്കളെ ഇപ്പോഴും വലിയ ഇഷ്ടമാണ്. കുറച്ച് ഡിസിഷൻ മേക്കേഴ്‌സ് മാത്രമാണ് പ്രയാസമാക്കി മാറ്റിയത്. ആദ്യം വിശ്വസിച്ച പ്രസ്ഥാനം ഒരുപാട് സഹായിച്ചു, എന്നാൽ നല്ല വിഷമം തരികയും ചെയ്തു. എന്നെ ഇത്രത്തോളമാക്കിയത് എന്റെ നാടാണ്. ഞാൻ അധികാരമോഹിയല്ല. ഞാൻ മനുഷ്യനൊപ്പം നിൽക്കുന്നയാളാണ്'- ഐഷാ വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |