
കായംകുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം കാണാതായ സംഭവത്തിൽ കായംകുളം നഗരസഭ മുൻചെയർപേഴ്സൺ പി.ശശികലക്കെതിരെ പൊലീസ് കേസെടുത്തു. 2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് മോതിരം ലഭിച്ചത്. ഇവർ ഇത് നഗരസഭയിൽ ഏൽപ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എസ്.ചെമ്പകപ്പള്ളി കായംകുളം ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശികലയെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നഗരസഭയിലെ ജൂനിയർ ഹെൽത്ത് സൂപ്രണ്ടിനെയും ജനറൽ സൂപ്രണ്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്ന് പി.ശശികല പറഞ്ഞു. താൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മോതിരം കളഞ്ഞു കിട്ടിയ കാര്യമറിഞ്ഞത്. ഇത് സ്ട്രോംഗ് റൂമിൽ വയ്ക്കാൻ നിർദ്ദേശിച്ച് മുൻസിപ്പൽ സെക്രട്ടറിയുടെ അഭാവത്തിൽ ജനറൽസൂപ്രണ്ടിന് ഹരിതകർമ്മ സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ അപ്പോൾതന്നെ കൈമാറിയെന്നും വ്യക്തമാക്കി. എന്നാൽ, സെക്രട്ടറിയുടെ അഭാവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മോതിരം ഏൽപ്പിച്ചെന്ന വിശദീകരണം ഉദ്യോഗസ്ഥർ നിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |