
വെള്ളറട: ലഹരിക്കെതിരെ പ്രചരണങ്ങൾ നടക്കുമ്പോഴും മലയോരത്ത് കച്ചവടം സുലഭമാകുന്നു. മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന അതിർത്തിയിലെ വെള്ളറട,ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവ് ലഭിക്കുന്നത്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്.
ഇരകളായി വിദ്യാർത്ഥികളും
സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങളും ഇപ്പോൾ കച്ചവടത്തിന് എത്തുന്നുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
വാഹനങ്ങളുടെ മരണപ്പാച്ചിലും
ഗ്രാമങ്ങളിൽ കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലും പേടിച്ച് റോഡിൽ നിൽക്കാനാകാത്ത അവസ്ഥയാണ്. ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവുവില്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കാൻ യുവതികളായ സ്ത്രീകളെയും വില്പന രംഗത്തിറക്കിയിട്ടുണ്ട്.
ആത്മഹത്യ പ്രവണതയും
മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും ലഹരിക്കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താനായിട്ടില്ല. അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്കായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുപോലും നിരോധിത പുകയില ഉത്പന്നങ്ങൾ കൂടിയവിലയ്ക്ക് നൽകി ലാഭം കൊയ്യുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിവരുന്നുണ്ട്.
അതിർത്തി കടന്ന് ലഹരി
മലയോരത്ത് ലഹരിവസ്തുക്കൾ അതിർത്തികടന്ന് എത്തുന്നതിനാൽ കച്ചവടക്കാർക്ക് വൻ ലാഭമാണ്.
കേരളത്തിൽ നിരോധനമുണ്ടെങ്കിലും റോഡിന്റെ ഒരുഭാഗം അതിർത്തിക്കപ്പുറത്തെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്നതിനാൽ സുലഭമായി ലഹരിവസ്തുക്കൾ ലഭിക്കാൻ ഇടയാക്കുന്നു. ഇതുകാരണം നിയമപാലകർക്കുപോലും നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് എക്സൈസ് പൊലീസ് അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |