
ആറ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് ഹബ് അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ നശിക്കുന്നു. 9 കോടി രൂപയ്ക്കാണ് സിന്തറ്റിക്ക് ട്രാക്ക്,ഫുട്ബാൾ ഗ്രൗണ്ട് ടർഫിംഗ്,ബോക്സിംഗ് റിംഗ് ജിംനേഷ്യം എന്നിവ നവീകരിച്ചത്. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹബിന്റെ നിർമ്മാണം 2018ലാണ് ആരംഭിച്ചത്. സിന്തറ്റിക് ട്രാക്കിന്റെ റിംഗുകൾ തകരുകയും, മദ്ധ്യഭാഗത്തുള്ള പുൽത്തകിടി കരിഞ്ഞുണങ്ങുകയും ചെയ്തു.
കുഴൽക്കിണറും സ്പ്രിംഗ്ലറും പ്രവർത്തനം നിലച്ചതാണ് പുൽത്തകിടി കരിയാൻ കാരണം.സ്റ്റേഡിയത്തിന്റെ നാലുവശങ്ങളിലെയും ഫെൻസിംഗുകളിലെ വിടവുകൾ തെരുവ് നായ്ക്കൾക്ക് സ്റ്റേഡിയത്തിൽ കയറാനുള്ള അവസരമായിട്ടുണ്ട്. ഗ്യാലറിയുടെ താഴെ നിർമ്മിച്ച ഒരു ഡസനിലധികം ടോയ്‌ലെറ്റുകളും തകർന്ന നിലയിലാണ്. കഴിഞ്ഞയാഴ്ച ഇവിടെ നടത്താനിരുന്ന മത്സരം മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. സ്റ്റേഡിയത്തിനും ഹോസ്റ്റലിനും വേണ്ടി നിർമ്മിച്ച കിണറും വൃത്തിഹീനമായ നിലയിലാണ്.
നിർമ്മാണച്ചെലവ്
സിന്തറ്റിക് ട്രാക്ക് 7 കോടി
ഫുട്ബാൾ ഗ്രൗണ്ട് ടർഫിംഗ് ഒന്നരക്കോടി
ജിംനേഷ്യം അരക്കോടി
സ്പോർട്സ് ഹബ് ഉദ്ഘാടനം ചെയ്തത് 2022ൽ
ലക്ഷങ്ങൾ വരുമാനം
ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിനഭിമുഖമായ ഗ്യാലറിയുടെ അടിഭാഗത്ത് ഷോപ്പിംഗ് കോംപ്ലക്സും, കൂടാതെ സപ്ലൈകോയുടെ മാവേലി സ്റ്റോർ മുതൽ സ്വകാര്യ വ്യക്തികളുടെ കടകൾ വരെയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ ഇനത്തിലെ വരുമാനവും ജിംനേഷ്യത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപമാസ വരുമാനവും. ഇൻഡോർ സ്റ്റേഡിയം,സിന്തറ്റിക്ക് ട്രാക്ക് എന്നിവയുടെ വരുമാനം വേറെയും. പ്രതിമാസം ലക്ഷങ്ങളെത്തിയിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികൾ നടത്താനും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. സിന്തറ്റിക്ക് ട്രാക്ക് പലയിടങ്ങളിലും പൊട്ടിയിളകി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. വാട്ടർ അതോറിട്ടിയുടെ മതിലിനോട് ചേർന്ന ഭാഗത്ത് മണ്ണിടിച്ചിലും വ്യാപകമാണ്. മഴക്കാലത്ത് ട്രാക്കിൽ വെള്ളക്കെട്ടും പതിവാണ്. മത്സരങ്ങൾ നടക്കുമ്പോൾ കായിക താരങ്ങൾക്ക് വാമിംഗ് അപ്പ് നടത്താനും സൗകര്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |