
കോഴിക്കോട്: എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഫെബ്രു. രണ്ടിന് (തിങ്കൾ) രാവിലെ 10ന് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടത്തുമെന്ന് കൺവീനർ ടി.പി.രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
21ന് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചാൽ അപാകത പരിഹരിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്രമോദിയും പിണറായിയും ചേർന്നാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നതെന്ന് തെറ്റായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹരായ മുഴുവനാളുകൾക്കും വോട്ടവകാശം ലഭിക്കണം. പൗരത്വനിയമം നടപ്പിലാക്കാനാകാതെ വന്നപ്പോൾ എസ്.ഐ.ആറിന്റെ മറവിൽ അത് നടപ്പിലാക്കാനാണ് ശ്രമം. അർഹതപ്പെട്ട വോട്ടർമാർ പലരും പുറത്താണ്. ചില ബൂത്തുകളിൽ 400 വോട്ടർമാർവരെ പുറത്തായി.
തെറ്റ് തിരുത്തും
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിൽ മുന്നണിക്കോ സർക്കാരിനോ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. അതിനാണ് ഭവനസന്ദർശനം. ജനങ്ങളുടെ അഭിപ്രായം മാനിക്കും. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. അതിവേഗ റെയിൽ നടപ്പാക്കണമെന്നാണ് സർക്കാർ നിലപാട്. ഇ.ശ്രീധരന്റെ എല്ലാ നിർദ്ദേശങ്ങളോടും യോജിപ്പില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |