
വില കുതിച്ചുയരുന്നു
കൊച്ചി: കടൽമത്സ്യങ്ങളുടെ വില കുതിച്ചുയരുന്നു. മത്തിയും അയലയും പിടിവിട്ട് പറക്കുകയാണ്. എറണാകുളം ചമ്പക്കര മാർക്കറ്റിൽ മത്തി കിലോയ്ക്ക് 280 രൂപയും അയലയ്ക്ക് 300 രൂപയുമായിരുന്നു ഇന്നലെ വില. അടുത്തനാൾ വരെ 180രൂപയുണ്ടായിരുന്ന കേരയ്ക്ക് 260 രൂപ കടന്നു. തിലാപ്പിയ മാത്രമാണ് 200ന് താഴെ.
മത്സ്യവരവും കുറഞ്ഞു. വേനൽക്കാലത്ത് സാധാരണയായി മത്സ്യലഭ്യത കുറയാറുണ്ടെങ്കിലും ഇത്തവണത്തേതുപോലൊരു സ്ഥിതിവിശേഷം മുമ്പ് ഉണ്ടായിട്ടില്ല. തീരക്കടലിൽ ചൂടു കൂടുമ്പോൾ മത്സ്യങ്ങൾ തണുപ്പുതേടി ആഴങ്ങളിലേക്ക് പോകും. അതേസമയം ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന വൻകിട ബോട്ടുകൾക്ക് അയലയും മത്തിയും ലഭിക്കുകയും ചെയ്യും. ഇത് ഏറെയും പുറത്തുനിന്നുള്ള ബോട്ടുകളാണ്. ചൂടുകാരണം പുലർച്ചെ താപനില കുറവുള്ള സമയത്താണ് കേരളത്തിലെ ബോട്ടുകൾ കടലിൽ പോകുന്നത്. മണിക്കൂറുകളോളം അദ്ധ്വാനിച്ചാലും കാര്യമായ കോളുണ്ടാകാറുമില്ല. ശക്തിയായ വേനൽമഴ ലഭിക്കുകയും നദികളിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്താലെ തീരക്കടലിൽ മത്സ്യമെത്തൂ.
കരയിലും കടലിലും താപനില ഉയരുന്നതിനൊപ്പം കടലിലെ ഓക്സിജന്റെ ശോഷണമാണ് കേരളതീരത്തെ മത്സ്യലഭ്യത ഗണ്യമായി കുറയാൻ കാരണം
വളർത്തുമത്സ്യങ്ങളെ ആശ്രയിക്കണം
കടൽ മീനിന് വില വർദ്ധിക്കുന്ന വേനൽക്കാലത്ത് പൊക്കാളി പാടങ്ങളിലെ വളർത്തുമത്സ്യങ്ങളാണ് ഉപഭോക്താക്കളുടെ ആശ്രയം. ഏപ്രിൽ 15ന് മുമ്പ് മത്സ്യകൃഷി ഒഴിവാക്കി നെൽക്കൃഷിക്ക് പാടം വിട്ടുനൽകേണ്ടതുണ്ട്. അതുകൊണ്ട് മിക്കവാറും എല്ലായിടത്തും മത്സ്യങ്ങളുടെ വിളവെടുപ്പും തകൃതിയാണ്. ഈ സമയത്ത് അല്പം വില കുറയുമെങ്കിലും 15ന് ശേഷം ഈ ഇനം മത്സ്യങ്ങളുടെ ലഭ്യതയും കുറയും. മംഗലാപുരം ഉൾപ്പെടെ പുറത്തുനിന്ന് കൂറ്റൻ കണ്ടെയ്നറുകളിൽ വലിയ മത്സ്യങ്ങൾ എത്തുന്നുണ്ടെങ്കിലും സാധാരണക്കാർ വാങ്ങുന്ന മത്തിക്കും അയലയ്ക്കും വില ഉയർന്നുനിൽക്കാനാണ് സാദ്ധ്യത.
ഇപ്പോൾ കിട്ടാത്ത മത്സ്യങ്ങൾ
വിലനിലവാരം
മത്തി- 280
അയില- 300
കൊഴുവ-200
ചൂര -260
കേര -260
നെയ്മീൻ- 1100
വറ്റ-450
കിളിമീൻ-260
ഓലക്കൊടിയൻ-280
സ്രാവ്-400
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |