
കാര്യവട്ടം ട്വന്റി-20യിൽ ന്യൂസിലാൻഡിനെ 46 റൺസിന് തോൽപ്പിച്ച് ഇന്ത്യ
പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ ട്വന്റി-20 ലോകകപ്പിലേക്ക്
ഇഷാൻ കിഷന് കന്നി സെഞ്ച്വറി (103), അർഷ്ദീപ് സിംഗിന് അഞ്ചുവിക്കറ്റ്
തിരുവനന്തപുരം: മലയാളികൾ കാത്തിരുന്നത് പോലെ സഞ്ജു സാംസണിന് കത്തിജ്വലിക്കാനായില്ല. പക്ഷേ വെടിക്കെട്ടുപോലെ സിക്സുകളും ഫോറുകളും പായിച്ച് കന്നി അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറിയുമായി ഇഷാൻ കിഷനും പരമ്പരയിലെ മൂന്നാം അർദ്ധസെഞ്ച്വറിയുമായി സൂര്യകുമാർ യാദവും തകർത്താടിയപ്പോൾ കാര്യവട്ടത്തെ കാണികൾക്ക് കൊണ്ടാടാൻ ലഭിച്ചത് ട്വന്റി-20യിലെ ഇന്ത്യയുടെ ഏറ്റവും മനോഹരവിജയങ്ങളിലൊന്ന്. ആദ്യം ബാറ്റ് ചെയ്ത് 271/5 എന്ന റെക്കാഡ് സ്കോർ ഉയർത്തിയ ഇന്ത്യയ്ക്ക് മുന്നിൽ 19.4 ഓവറിൽ 225ന് അവസാനിക്കുകയായിരുന്നു കിവീസ്. ഇതോടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനിറങ്ങുകയാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ കാര്യവട്ടത്തെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോർ കുറിച്ചാണ് മടങ്ങിയത്. ഇഷാൻ കിഷനും (43 പന്തുകളിൽ 103 റൺസ്) സൂര്യകുമാർ യാദവും (30 പന്തുകളിൽ 63 റൺസ്),17 പന്തുകളിൽ 42 റൺസുമായി ഹാർദിക് പാണ്ഡ്യയും , 16 പന്തുകളിൽ 30 റൺസുമായി അഭിഷേക് ശർമ്മയും കത്തിപ്പടർന്നപ്പോൾ മലയാളി പ്രതീക്ഷയായിരുന്ന സഞ്ജു സാംസൺ(6) മാത്രമാണ് നിരാശപ്പെടുത്തിയത്. സഞ്ജുവിന്റെ കളികാണാൻ കാത്തിരുന്നവർക്ക് വിരുന്നൊരുക്കുകയായിരുന്നു ഇഷാൻ. സഞ്ജു മൂന്നാം ഓവറിൽ കൂടാരം കയറിയപ്പോൾ കളത്തിലേക്കിറങ്ങിയ ഇഷാൻ തന്റെ കരിയറിലെ മാത്രമല്ല, കാര്യവട്ടത്തേയും ആദ്യ അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറി രചിച്ചു. അഞ്ചോവറിൽ 48/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇഷാനും സൂര്യയും ചേർന്ന 137 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 14.3 ഓവറിൽ 185/4 എന്ന നിലയിലെത്തിച്ചു. സാന്റ്നറുടെ പന്തിൽ സൂര്യയെ സ്റ്റംപ് ചെയ്ത് സീഫർട്ടാണ് സഖ്യം പൊളിച്ചത്. സൂര്യയ്ക്ക് പകരമിറങ്ങിയ ഹാർദിക് പാണ്ഡ്യയെക്കൂട്ടി ഇഷാൻ ടീമിനെ 233ലെത്തിച്ചു. 28 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ഇഷാന് സെഞ്ച്വറിയിലേക്ക് എത്താൻ വേണ്ടിവന്നത് 42 പന്തുകളാണ് .അടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. 18-ാം ഓവറിലാണ് ഇഷാൻ മടങ്ങിയത്. അവസാന ഓവറിൽ ഹാർദിക്കിന്റേയും വിക്കറ്റ് നഷ്ടമായി.
23 സിക്സുകൾ, 17 ഫോറുകൾ
ഇന്ത്യൻ ടീ ം ഇന്നലെ കാര്യവട്ടത്ത് അടിച്ചുകൂട്ടിയത് 23 സിക്സുകളും 27 ഫോറുകളുമാണ്. വെടിക്കെട്ടിന്റെ ആശാനായത് ഇഷാനാണ്. 10 സിക്സുകളും ആറ് ഫോറുകളുമാണ് ഇഷാൻ പറത്തിയത്. സൂര്യകുമാർ യാദവ് നാലുഫോറുകളും ആറുസിക്സുകളുമടിച്ചപ്പോൾ ഹാർദിക്കിന്റെ ബാറ്റിൽനിന്ന് ഒരു ഫോറും നാലു സിക്സുകളും പിറന്നു. അഭിഷേക് ശർമ്മ നാലുഫോറും ഒരുസിക്സുമടിച്ചു. രണ്ടുപന്തുകൾ മാത്രം നേരിട്ട ശിവം ദുബെ ഒരു സിക്സടിച്ചു. സഞ്ജുവിനും റിങ്കുവിനും ഓരോ ഫോറേ നേടാനായുള്ളൂ.
തിരിച്ചടിച്ച് കിവീസും
മറുപടിക്കിറങ്ങിയ കിവീസിന് ആദ്യ ഓവറിൽ ടിം സീഫർട്ടിനെ (5) നഷ്‌ടമായെങ്കിലും ആദ്യ അഞ്ചോവറിൽ അവർ 66/1 എന്ന നിലയിലെത്തി. 22 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ഫിൻ അലനാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്.എന്നാൽ 38 പന്തുകളിൽ 8 ഫോറും 6 സിക്സുമടക്കം 80 റൺസടിച്ച അലനെ ഒൻപതാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കിയതോടെ കളി ഇന്ത്യയുടെ കയ്യിലേക്കുതന്നെയെത്തി. തുടർന്ന് രചിൻ രവീന്ദ്ര (30), ഡാരിൽ മിച്ചൽ (26) എന്നിവർക്ക്കൂടി മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. അഞ്ചുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് കിവീസിനെ എറിഞ്ഞിട്ടത്.
സഞ്ജു വന്നു, കണ്ടു, കീഴടങ്ങി
സഞ്ജുവിനെയും ഇഷാനെയും ഓപ്പണിംഗിൽ പരീക്ഷിക്കുമെന്നാണ് കരുതിയതെങ്കിലും സഞ്ജുവിനാെപ്പം അഭിഷേക് ശർമ്മയെത്തന്നെ ഓപ്പണിംഗിന് അയയ്ക്കുകയായിരുന്നു ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. തുടക്കംമുതൽ അഭിഷേക് തനതുശൈലിയിൽ തകർത്താടിയതോടെ ആദ്യ ഓവറിൽ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത് 14 റൺസ്. രണ്ടാം ഓവറിലാണ് സഞ്ജു ആദ്യമായി പന്ത് നേരിട്ടത്. മൂന്നാം ഓവറിൽ ലോക്കീ ഫെർഗൂസനെതിരെ സഞ്ജു ബാക്ക്ഫുട്ടിലാണ് കളിച്ചുതുടങ്ങിയത്. ആദ്യ പന്തിൽ റണ്ണില്ലായിരുന്നു. രണ്ടാം പന്തിൽ ബാക്ക് ഫുട്ടിൽ സിംഗിൾ. പിന്നീട് സഞ്ജു സ്ട്രൈക്കിലെത്തിയത് അഞ്ചാം പന്തിൽ. കവറിലേക്ക് ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സഞ്ജുവിന്റെ ഷോട്ട് പിഴച്ചു. ബാറ്റിൽ കൊണ്ട് ഉയർന്നുപൊങ്ങിയ പന്ത് നേരേ തേഡ്മാനിൽ ജേക്കബ്സിന്റെ കൈയിൽ. ഇതോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ നിശബ്ദമായി. നിരാശയോടെ തലകുനിച്ചാണ് സഞ്ജു ഡഗ്ഔട്ടിലേക്ക് നടന്നത്.
ഫോം തെളിയിക്കാനുള്ള അവസാന അവസരം സ്വന്തം നാട്ടുകാർക്ക് മുന്നിൽ പാഴാക്കിയ സഞ്ജുവിന് ട്വന്റി-20 ലോകകപ്പിൽ പ്ളേയിംഗ് ഇലവനിൽ സ്ഥാനമുറപ്പിക്കാൻ കഴിയുമോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈപരമ്പരയിലെ പ്രകടനം. 5മത്സരങ്ങളിൽ നിന്ന് ആകെ നേടിയത് 46 റൺസ്. നാലാം മത്സരത്തിൽ 15 പന്തുകളിൽ നേടിയ 24 റൺസാണ് ഉയർന്ന സ്കോർ.
സഞ്ജു മോശമായതല്ല പ്രശ്നം. ലോകകപ്പിനുള്ള ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ഇഷാൻ കിഷൻ ഇന്നലെയുൾപ്പടെ അടിച്ചുകസറിയതാണ്. പരിക്ക് മാറി തിലക് വർമ്മ ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ മാറ്റുനിറുത്തുകയെന്നതുമാത്രമാണ് ഗംഭീറിന് മുന്നിലുള്ള വഴി.
വിക്കറ്റ് കീപ്പറായി ഇഷാൻ
ഇന്നലെ പ്ളേയിംഗ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പറെങ്കിലും ഇന്ത്യ ഫീൽഡിംഗിന് ഇറങ്ങിയപ്പോൾ വിക്കറ്റ് കീപ്പ് ചെയ്തത് ഇഷാൻ കിഷനാണ്. ലോകകപ്പിൽ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഇഷാനെ പരിഗണിക്കുന്നു എന്ന ശക്തമായ സൂചനയാണ് ഇത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |