
പാലക്കാട്: ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും. പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനിയ്‌ക്കാണ് ഇന്ന് കൃത്രിമക്കൈ വയ്ക്കുന്ന ശസ്‌ത്രക്രിയ നടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാകും ശസ്‌ത്രക്രിയ. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ശസ്‌ത്രക്രിയയ്‌ക്കുവേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും.
വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതു കൈയ്‌ക്ക് മുറിവും ഒടിവും സംഭവിക്കുകയായിരുന്നു. പിന്നാലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്‌ക്കിടെയാണ് കൈ മുറിച്ചുമാറ്റിയത്. 2025 സെപ്‌തംബർ 24നായിരുന്നു അപകടം സംഭവിച്ചത്. കൈ നഷ്‌ടമായതിനുപിന്നാലെ സ്‌കൂളിൽ പോകാനാകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമക്കൈ വയ്‌ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു വീട്ടുകാർ. ഇതിനിടെയാണിപ്പോൾ കുട്ടിക്ക് കൃത്രിമക്കൈ വയ്‌ക്കുന്നതിനുള്ള സഹായം വിഡി സതീശൻ വാഗ്ദാനം ചെയ്‌തത്. രണ്ട് ലക്ഷം രൂപയാണ് സർക്കാർ സഹായമായി ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |