
തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റ് സമ്പൂർണ നിരാശയാണ് സമ്മാനിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. എയിംസെന്നും അതിവേഗ റെയിൽപാതെയെന്നുമൊക്കെ പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും അതിൽ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തിൽ കേരളം പെടില്ലേ എന്ന ചോദ്യമാണ് ബഡ്‌ജറ്റ് കഴിഞ്ഞപ്പോൾ ഉയരുന്നത്.
2014ലെ മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് മുതൽ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങൾ നടത്തും. പിന്നെ അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാകും.
ഏഴു സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യപിച്ചപ്പോൾ അതിലെങ്കിലും കേരളത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബഡ്‌ജറ്റ് വന്നപ്പോൾ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സർക്കാരിന്റെ ഈ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തിൽ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |