
ന്യൂഡൽഹി: രാജ്യത്ത് പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ നിർമിക്കുമെന്ന് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപനം. അതേസമയം ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണിത്. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
മുംബയ് - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബംഗളൂരു, ഡൽഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ഇടനാഴികൾ. ഇതിനിടെ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 'കേരള' എന്നുവിളിച്ച് എംപിമാർ ബഹളംവച്ചു. ധാതു സമ്പന്നമായ സംസ്ഥങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി നിർമിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കേരളം, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്തുകൊണ്ടാണ് ധാതു ഇടനാഴി നിർമിക്കുന്നത്. കൂടാതെ 22 പുതിയ ജലപാതകൾ നിർമിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ജലപാതകൾ നവീകരിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായി. വാരാണസിയെയും പാട്‌നയെയും ബന്ധിപ്പിച്ച് ഉൾനാടൻ ജലപാത നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |