
ന്യൂഡൽഹി: മെഡിക്കൽ ടൂറിസത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബഡ്‌ജറ്റിലായിരുന്നു പ്രഖ്യാപനം. അഞ്ച് മേഖലകളിൽ മെഡിക്കൽ ഹബ്ബുകൾക്ക് രൂപം നൽകുമെന്നും അതിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇത് മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഔഷധസസ്യങ്ങളെ വളർത്തുന്നതിനും അവയെ സംസ്‌കരിക്കുന്നതിനും സഹായം നൽകും. എയിംസ് മാതൃകയിൽ മൂന്ന് ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അർബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വില കുറയുമെന്നും പ്രഖ്യാപനമുണ്ടായി. 17 കാൻസർ മരുന്നുകളുടെ കസ്‌റ്റംസ് തീരുവ ഒഴിവാക്കുന്നതിനാലാണ് വില കുറയുന്നത്.
ഇന്ത്യയിലെ യുവജനങ്ങൾക്ക് നൈപുണ്യ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമേഖലയിലും പദ്ധതികൾ ഉൾപ്പെടുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. റേഡിയോളജി, അനസ്തേഷ്യ, ഒടി ടെക്നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത് തുടങ്ങിയ മേഖലകളെല്ലാം നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച സേവനങ്ങൾ ഉൾക്കൊള്ളുന്ന ശക്തമായ ഒരു പരിചരണ സംവിധാനം നിർമ്മിക്കും. അതിനായി കെയർ ഗീവർമാർക്ക് പ്രത്യേക പരിശീലനം നൽകും. വെൽനസ് യോഗ, മെഡിക്കൽ സഹായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തി വരുന്ന വർഷം 1.5 ലക്ഷം കെയർ ദാതാക്കളെ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |