
ന്യൂഡൽഹി: ആഗോള തലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അവഗണിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത് എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകിയിരുന്നു. 'ബഹുമാനപൂർവ്വം പറയട്ടെ അദ്ദേഹം എന്ത് തിരുത്തലാണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. സമ്പദ് വ്യവസ്ഥയും അതിന്റെ അടിസ്ഥാനവും രാജ്യത്ത് ശക്തമാണ്. ആഗോള അനിശ്ചിതത്വങ്ങൾ പല മേഖലയെയും ബാധിക്കുന്നു. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുണിത്തരങ്ങൾ, തുകൽ വ്യവസായങ്ങൾ, കർഷകർ, വനിതാ സംരംഭകർ തുടങ്ങിയവർക്കൊക്കെയായി നിരവധി പദ്ധതികൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.' മന്ത്രി പറഞ്ഞു.
ആഗോളതലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ തീർത്തും അവഗണിച്ചിരിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലില്ല. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഉത്പാദനം കുറയുന്നു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുകയാണെന്നും കർഷകർ ദുരിതത്തിലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ന് ബഡ്‌ജറ്റിൽ വിശദമായ ചർച്ച പാർലമെന്റിൽ നടക്കും. തുടർന്ന് രാഹുൽ ഗാന്ധി ബഡ്‌ജറ്റിനെക്കുറിച്ച് വിശദമായി തന്റെ അഭിപ്രായം വ്യക്തമാക്കും എന്നാണ് വിവരം. ഇന്നലെ പ്രതികരണം തേടിയപ്പോൾ താൻ സഭയിൽ പ്രതികരിക്കും എന്നാണ് രാഹുൽ അറിയിച്ചത്. തുടർന്ന് അംഗങ്ങൾക്കിടയിൽ വിശദ ചർച്ചയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |