
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ അദ്ധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്‌ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്‌ഡിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായി. രണ്ട് സാക്ഷികൾ വേണമെന്നുള്ളത് പാലിച്ചിട്ടില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്‌തമല്ല. ആവശ്യമായ എല്ലാ രേഖകളും നൽകിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റോയ് പറഞ്ഞതായി കുടുംബം പറയുന്നു. ഇത് ഏറെ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതിനിടെ സി ജെ റോയിയുടെ മരണം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കിറ്റെക്‌സ് എംഡിയും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി20 പാർട്ടിയുടെ പ്രസിഡന്റുമായ ആൾ എൻഡിഎയിൽ ചേർന്നു. ഇത് ഇഡി പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണെന്നുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് ഹൈബി ഈഡന്റെ അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |