കൊല്ലം: മൂന്നരവയസുകാരി ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടർന്നല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുമായി സംസാരിച്ച ചടയമംഗലം പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെട്ടതായി പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ ചടയമംഗലത്ത് എത്തിയ ഫുഡ് സേഫ്‌ടി വിഭാഗം അധികൃതർ തലേ ദിവസം ഹോട്ടലിൽ വിളമ്പിയ വിഭവങ്ങളുടെയും അതുണ്ടാക്കാൻ ഉപയോഗിച്ച അസംസ്‌കൃത പദാർത്ഥങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ വീട് സന്ദർശിച്ച് അവിടെയും ബാക്കി ഉണ്ടായിരുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം സർക്കാർ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു.
കള്ളിക്കാട് അംബിക സദനത്തിൽ സാഗർ - പ്രിയ ദമ്പതികളുടെ ഏക മകൾ ഗൗരി നന്ദയാണ് മരിച്ചത്. വെൽഡിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ സാഗറും സുഹൃത്തുക്കളും തിങ്കളാഴ്ച വൈകിട്ട് ചടയമംഗലത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചിരുന്നു. വീട്ടിലേക്ക് കുബ്ബൂസും കുഴിമന്തിയും വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഇത് കഴിച്ച ശേഷം രാത്രി 9.30ന് കുട്ടി ഉറങ്ങാൻ കിടന്നു. 12 ഓടെ വയറുവേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ച കുട്ടിയെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഛർദിയുണ്ടാകുമ്പോൾ ദഹിക്കാത്ത ഭക്ഷണത്തിന്റെെ അവശിഷ്‌ടം അന്നനാളത്തിൽ കുടുങ്ങിയും മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാത്തതും ഭക്ഷ്യവിഷബാധയുടെ സാദ്ധ്യതയെ കുറച്ചു കാണിക്കുന്നതായി അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |