
തിരുവനന്തപുരം:സെക്കന്ററി സ്കൂൽതലം മുതൽ പ്രൊഫഷണൽ കോളേജ് തലം വരെയുള്ള മിടുക്കരായവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് രവി പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് 11ന് വിതരണം ചെയ്യും.വൈകിട്ട് 4 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.ഡോ.രവി പിള്ള സന്നിഹിതനാകും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ സ്കോളർഷിപ്പിനായി നീക്കി വച്ചിരിക്കുന്നത്.ഓരോ വർഷവും 1501 വിദ്യാർത്ഥികൾക്കാണ് ലഭിക്കുക.10 കോടി രൂപയുടെ സ്കോളർഷിപ്പാണ് ഈ വർഷം വിതരണം ചെയ്യുന്നത്.
ഹയർസെക്കൻഡറി തലത്തിൽ 1100 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതമാണ് സ്കോളർഷിപ്പായി ലഭിക്കുക. 200 ബിരുദ വിദ്യാർത്ഥികൾക്ക് 1,00,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 1,25,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കും രോഗബാധിതരായ രക്ഷിതാക്കളുള്ള വിദ്യാർത്ഥികൾക്കും സംസ്ഥാനതലത്തിൽ കലാ-കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പ്രത്യേക ഗ്രേസ് മാർക്ക് ലഭിക്കും.ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി മലയാളികളുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി മാറ്റി വച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സുമായി ചേർന്നാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |