
ശസ്ത്രക്രിയയ്ക്ക് ശേഷം തിലക് വർമ്മ കളത്തിലിറങ്ങി
ലോകകപ്പ് സന്നാഹത്തിൽ ഇന്ത്യ എയ്ക്ക് വിജയം
മുംബയ് : അടുത്തമാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ആശ്വാസം പകർന്ന് മുൻനിര ബാറ്റർ തിലക് വർമ്മ ശസ്ത്രക്രിയയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അമേരിക്കയ്ക്ക് എതിരെ സന്നാഹമത്സരം കളിച്ച ഇന്ത്യ എ ടീമിലാണ് തിലക് ഇറങ്ങിയത്. 24 പന്തുകൾ നേരിട്ട തിലക് മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമടക്കം 38 റൺസ് നേടുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ എയുടെ ജയവും 38 റൺസിനായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സെഞ്ച്വറി നേടിയ എൻ.ജഗദീശന്റെയും (55 പന്തുകളിൽ 104 റൺസ്), അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ ആയുഷ് ബദോനിയുടേയും (26 പന്തുകളിൽ 60), തിലകിന്റേയും പ്രിയാംശ് ആര്യയുടേയും (28) ബാറ്റിംഗ് മികവിൽ 238/3 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ യു.എസ്.എ 19.4 ഓവറിൽ 200ന് ആൾഔട്ടായി. ഈ മാസം ഏഴിന് അമേരിക്കയുമായാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
ഡിസംബറിൽ ലോകകപ്പിനും ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ തിലക് വർമ്മയുമുണ്ടായിരുന്നു. എന്നാൽ വിജയ് ഹസാരേ ട്രോഫിയിൽ കളിക്കുന്നതിനിടെ വൃഷ്ണസഞ്ചിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിന്നു. ഇതോടെ ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. വിശ്രമത്തിന് ശേഷം ഇന്നലെ കളിക്കാനിറങ്ങിയ തിലക് പതിവ് രീതിയിൽ തന്നെ ഷോട്ടുകൾ ഉതിർത്തു. നാളെ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ നടക്കുന്ന സന്നാഹമത്സരത്തിലും തിലക് കളിക്കും.
തിലക് ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ലോകകപ്പ് പ്ളേയിംഗ് ഇലവനിൽ സഞ്ജു സാംസൺ ,ഇഷാൻ കിഷാൻ എന്നിവരിൽ ഒരാളെ മാത്രമേ ഇന്ത്യ ഉൾപ്പെടുത്താൻ സാദ്ധ്യതയുള്ളൂ. ന്യൂസിലാൻഡിന് എതിരായ പരമ്പരയ്ക്ക് ശേഷം ഇഷാനാണ് മുൻതൂക്കം. എന്നാൽ തിലക് ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയേതയുള്ളൂ എന്നതിനാൽ പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും എല്ലാ കളികളിലും ഇറക്കാനിടയില്ല. അങ്ങനെയെങ്കിൽ സഞ്ജുവിനും ചില അവസരങ്ങൾ ലഭിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |