SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ആറുവയസുകാരിയെ കൊലപ്പെടുത്തി പിതാവ്

Increase Font Size Decrease Font Size Print Page
police

മുംബയ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്ര നന്ദേഗ് സ്വദേശി പാണ്ഡുരംഗ് കോണ്ഡ്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. പാണ്ഡുരംഗിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. മഹാരാഷ്‌ട്രയിലെ നിയമമനുസരിച്ച് രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. ഈ തടസം ഇല്ലാതാക്കാനാണ് പാണ്ഡുരംഗ് മകളെ കനാലിലേക്ക് തള്ളിയിട്ട് കൊന്നത്.

പ്രാച്ചി എന്ന ആറു വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇരട്ടകുട്ടികളാണ് പാണ്ഡുരംഗിന് ആദ്യം ജനിച്ചത്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ട പ്രാച്ചി. പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാനുള്ള ബുദ്ധി ഉപദേശിച്ചത്. ഇതുപ്രകാരം പാണ്ഡുരംഗ് കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെത്തിച്ച് അവിടെയുള്ള കനാലിലേക്ക് തള്ളിയിട്ടു. കനാലിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട കർഷകരാണ് പൊലീസിനെ വിവരം അറിയിച്ചത്.

അപകടമരണമാണെന്ന് വരുത്തി തീർക്കാൻ കള്ളക്കഥകൾ പറഞ്ഞെങ്കിലും തുടർച്ചയായ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് കുറ്റം സമ്മതിക്കുകയായിരുന്നു. നന്ദേദിലെ കെരൂർ ഗ്രാമത്തിലെ ബാർബറാണ് പാണ്ഡുരംഗ് കോണ്ഡ്മംഗലെ. ആറുവയസുകാരിയെ ഒഴിവാക്കാൻ പല വഴികൾ തേടിയതിനു ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ആദ്യം കുട്ടിയെ ദത്തുനൽകാനാണ് തീരുമാനിച്ചത്. അങ്ങനെ ചെയ്യുമ്പോഴും മകൾ അല്ലാതാകുന്നില്ല എന്നതിനാലാണ് ആ നീക്കം ഒഴിവാക്കിയത്. പിന്നാലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. തുടർന്നാണ് ബൈക്കിൽ കനാലിന് സമീപമെത്തി കുട്ടിയെ അതിലേക്ക് തള്ളിയിട്ടത്.

TAGS: CASE DIARY, INVESTIGATION, CHILD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY