SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

1.70 കോടിയുടെ റിയൽഎസ്റ്റേറ്റ് തട്ടിപ്പ്; ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ആക്രമണം, 9 പ്രതികൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഏറ്റുമുട്ടലും കവർച്ചയും. രണ്ട് കേസുകളിലായി ഒൻപതുപേരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം പച്ചാളത്തെ 15.5 സെന്റ് സ്ഥലത്തിന്റെ ഉടമയെന്ന വ്യാജേന 1.70കോടിരൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാത്രി നാടകീയരംഗങ്ങൾ അരങ്ങേറിയത്. പണം നഷ്ടമായവർ തട്ടിപ്പുസംഘത്തെ ആസൂത്രിതമായി വിളിച്ചുവരുത്തി പണവും സ്വർണവും കവരുകയായിരുന്നു.

കവർച്ചയ്ക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം വെഞ്ഞാറമൂട് പുത്തൂർ പി.കെ. ഹൗസിൽ നൈസാം (44 ), ബന്ധു കൊട്ടാരക്കര സ്വദേശി ജിബു ഇക്ബാൽ (42), മട്ടാഞ്ചേരി പുതിയറോഡ് ലോബോ ജംഗ്‌ഷനിൽ സി.എസ്. ബാദുഷ (31), എറണാകുളം കറുകപ്പിള്ളി സ്വദേശി സാംസൺ ഫ്രാൻസിസ് (32), മട്ടാഞ്ചേരി കുട്ടിക്കാളം പാലക്കാട്ടുപറമ്പ് വീട്ടിൽ പി.കെ. ഷാഹിർ (41), പള്ളുരുത്തി സ്വദേശി നഹാസ് (38), കാസർകോഡ് സ്വദേശി ഷിഹാബ് (34) എന്നിവരും വ്യാജ കരാറുണ്ടാക്കി നൈസാമിൽനിന്ന് പണം തട്ടിയെടുത്ത തിരുവനന്തപുരം മണക്കാട് അമ്പലത്തറ പാലസ് മൻസിലിൽ ആർ. തൗഫീക്ക് (39), കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടി സ്വദേശി സാജു ജോർജ് തോമസ് (54) എന്നിവരുമാണ് പിടിയിലായത്.

കഴിഞ്ഞ ഒക്റ്റോബർ 16നാണ് തൗഫീക്കും സാജുജോർജും ചേർന്ന് നൈസാമിൽനിന്ന് പച്ചാളത്തെ സ്ഥലം വില്പനയ്ക്ക് 1.70കോടിരൂപ വാങ്ങിയത്. സാജു ജോർജിന്റെ സ്ഥലം വില്പനയ്ക്കുണ്ടെന്ന വ്യാജേന തൗഫീക്കാണ് ഇടനിലക്കാരനായി നിന്നത്. പച്ചാളത്ത് 11 കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥലത്തിന്റെ പേരിലായിരുന്നു വ്യാജകരാറുണ്ടാക്കി പണംതട്ടിയത്. മാസങ്ങൾ പിന്നിട്ടിട്ടും വസ്തുകൈമാറ്റം നടക്കാതിരുന്നതിനെ തുടർന്ന് നൈസാം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇരുകൂട്ടരും നിരവധിതവണ ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൈസാം നൽകിയ പരാതിയിൽ തൗഫീക്കിനെയും സാജുവിനെയും പ്രതികളാക്കി തിങ്കളാഴ്ച സൗത്ത് പൊലീസ് കേസെടുത്തു. തിങ്കഴാഴ്ച രാത്രി പനമ്പള്ളിനഗർ പപ്പായ റെസ്റ്റോറന്റിന് സമീപം നൈസാമിന്റെ വാടകമുറിയിലേക്ക് ഒത്തുതീർപ്പ് ചർച്ചയ്ക്കെന്ന വ്യജേന സാജുവിനെയും തൗഫീക്കിനെയും വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. വസ്തു വാങ്ങാൻ ബാക്കി പണംനൽകാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ചെത്തിയ സാജുവിന്റെ

സ്വർണമാല, സ്വർ‌ണമോതിരം ഉൾപ്പെടെ കൈക്കലാക്കി. ഗൂഗിൾ പേവഴി 90,000 രൂപയും പേഴ്സിൽ നിന്ന് 2000 രൂപയും ഉൾപ്പെടെ പണവും അപഹരിച്ചു. ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് കേസുകളിലെയും പ്രതികളെ കോടതിയിൽ ഹാജരാക്കി.

TAGS: LOCAL NEWS, ERNAKULAM, REALESTATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY