SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

സർക്കാരിന്റെ ആ തീരുമാനം ഗുണമായി, നാല് വർഷം കൊണ്ട് കിട്ടിയത് 32 കോടി അധികവരുമാനം

Increase Font Size Decrease Font Size Print Page
fare

തിരുവനന്തപുരം: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറിയപ്പോൾ നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കാട്ടാക്കട കുളത്തോട്ടുമലയിൽ പുതിയ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മന്ദിരത്തിന്റെയും നവീകരിച്ച കുളത്തോട്ടുമല പ്ലാവൂർ റോഡിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 186 റെസ്റ്റ് ഹൗസുകൾ പൊതുജനത്തിനും തുറന്ന് കൊടുത്ത ശേഷം 5,26,798 ബുക്കിങ്ങുകൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു. കേരളം പശ്ചാത്തല വികസനത്തിന്റെ ഹബ്ബായി മാറിയെന്നും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്കുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയെ മുൻകൂട്ടി കണ്ടുള്ള വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ഐ.ബി സതീഷ് എംഎൽഎ പറഞ്ഞു. നെയ്യാർ ഡാം, കോട്ടൂർ ആന സംരക്ഷണ കേന്ദ്രം, അഗസ്ത്യാർകൂടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ പ്രവേശന കവാടമാണ് കാട്ടാക്കട. റെസ്റ്റ് ഹൗസ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും ടൂറിസം അനുബന്ധ വ്യവസായങ്ങൾ മണ്ഡലത്തിൽ വരുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കാട്ടാക്കടയിൽ നിന്ന് കുളത്തോട്ടുമലയിലേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് റൂട്ടും എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.

നാല് കോടി 11 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് റെസ്റ്റ് ഹൗസ് മന്ദിരം പണികഴിപ്പിച്ചത്. കോൺഫറൻസ് ഹാൾ, സ്യൂട്ട് റൂം, വിഐപി റൂം എന്നിവയ്ക്ക് പുറമേ ബാൽക്കണി സൗകര്യമുള്ള അഞ്ച് റൂമുകളും ഉൾപ്പെടുന്നതാണ് റെസ്റ്റ് ഹൗസ് മന്ദിരം.

റെസ്റ്റ് ഹൗസിലേക്കുള്ള പ്രധാന റോഡാണ് 2.035 കിലോമീറ്റർ ദൂരമുള്ള കുളത്തോട്ടുമല പ്ലാവൂർ റോഡ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി 43 ലക്ഷം രൂപ ചെലവിലാണ് ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിച്ചത്.

TAGS: COLLECTION, GOVT DISITION, 32 CRORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY