അരിമ്പൂർ: 2024-25 വർഷത്തെ വനിതാ ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടർക്കുള്ള അംഗീകാരം ലഭിച്ച തൃശൂർ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എറവ് അഞ്ചാംകല്ലിലുള്ള 'കളക്ടേഴ്‌സ് ഡ്രീം' അങ്കണവാടി സന്ദർശിച്ചു. കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടാനായി മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ടായിരുന്നു കളക്ടറുടെ വരവ്. രണ്ടു പതിറ്റണ്ടോളം വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി അഞ്ചാംകല്ലിലുള്ള ഹരിത കുളത്തിന് സമീപം നിർമ്മാണം തുടങ്ങിയെങ്കിലും പ്രദേശവാസിയുടെ എതിർപ്പ് മൂലം കോടതി സ്റ്റേ നൽകിയിരിക്കുകയായിരുന്നു. മനക്കൊടിയിൽ 'വാ വായിക്കാം' പദ്ധതിയുടെ ഉദ്ഘാടനത്തിനായി അങ്കണവാടിയിലെത്തിയ കളക്ടറോട് അന്നത്തെ പഞ്ചായത്ത് ഭരണാസമിതി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. കളക്ടറുടെ ഇടപെടലിൽ പ്രതിസന്ധികൾ മറികടന്ന് അങ്കണവാടി കെട്ടിടം പണിതീർത്ത് തുറക്കുകയായിരുന്നു. എ.എൽ.എം.സി മീറ്റിംഗിൽ വച്ചാണ് അങ്കണവാടിക്ക് വേണ്ടി പ്രവർത്തിച്ച കളക്ടറുടെ പേര് എക്കാലവും ഓർമ്മിക്കാൻ 'കളക്ടേഴ്‌സ് ഡ്രീം' എന്ന് നൽകാൻ തീരുമാനിച്ചത്. അങ്കണവാടിയിൽ നന്ദിസൂചകമായി എത്തിയ കളക്ടറെ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൻ, വൈസ് പ്രസിഡന്റ് നവ്യ അഖിൽ, ജനപ്രതിനിധികളായ സി.പി. പോൾ, സി.ജി.സജീഷ്, കെ.ആർ. ബാബുരാജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീവിദ്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
അവാർഡ് ലഭിച്ചതിൽ സന്തോഷം. തന്റെ പ്രവൃത്തികളെ കാലാകാലം ഓർമിക്കും വിധം അടയാളപ്പെടുത്തിയ അങ്കണവാടി കാണാനും കൂടിയാണ് എത്തിയത്.
-അർജ്ജുൻ പാണ്ഡ്യൻ
(ജില്ലാ കളക്ടർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |