
മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രംവക പഴയ കല്ല്യാണ മണ്ഡപം സ്ഥിതി ചെയ്യുന്നിടത്ത് 2.5 കോടിരൂപ വിനിയോഗിച്ച് ആധുനിക രീതിയിലുള്ള സാംസ്കാരിക മന്ദിരം നിർമ്മിക്കും. ഇതിനായി ബഡ്ജറ്റിൽ തുക വകകൊള്ളിച്ചു. ഉത്സവ സമയങ്ങളിൽ ഈ കെട്ടിടത്തിലാണ് അന്നദാനം നടത്തുന്നത്. കെട്ടിടം ഏത് സമത്തും തകരാമെന്ന അവസ്ഥയിലാണ്. ഒരേക്കറോളമുണ്ടായിരുന്ന ദേവസ്വംവക സ്ഥലം സ്വകാര്യ വ്യക്തികൾ അപഹരിച്ച ശേഷം നിലവിൽ 60സെന്റുണ്ട്.
ഐ.ബി.സതീഷ് എം.എൽ.എയുടെ ശ്രമഫലമായാണ് ബഡ്ജറ്റിൽ തുക വകകൊള്ളിക്കാനായതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.അജിത്കുമാർ കേരളകൗമുദിയോട് പറഞ്ഞു. ക്ഷേത്രോപദേശക സമിതി എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.നേരത്തെയുണ്ടായിരുന്ന ഭരണ സമിതികളും ദേവസ്വം ബോർഡിനും സർക്കാരിലും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മുൻപ് ദേവസ്വം ബോർഡ് ചെയർമാൻ ക്ഷേത്ര സന്ദർശനത്തിനിടെ പഴയ കല്യാണമണ്ഡപമന്ദിരം നവീകരിക്കാൻ 70ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
നന്ദവനം ക്യാമ്പ് ഷെഡ് എന്നറിയപ്പെടുന്നിടത്ത് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ഹാൾ, ക്ഷേത്ര ദർശനത്തിന് ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഡോർമെറ്ററികൾ, ടോയ്‌ലെറ്റ്, അന്നദാന മണ്ഡപം, വാഹന പാർക്കിംഗ് എന്നിവയുൾപ്പെടും.
കെട്ടിടം ജീർണാവസ്ഥയിൽ
നിലവിലെ കെട്ടിടം പാഴ്ച്ചെടികൾ വളർന്ന് കിടക്കുകയാണ്. ഇവിടെ മന്ദിരമുയരുന്നതോടെ ക്ഷേത്രത്തിന്റെ വരുമാനത്തിലും വർദ്ധനവുണ്ടാകും.മുൻ കാലങ്ങളിൽ ക്ഷേത്രത്തിൽ താലികെട്ട് കഴിഞ്ഞ ശേഷം ഇപ്പോഴത്തെ കെട്ടിടത്തിലായിരുന്നു സദ്യ നൽകിയിരുന്നത്. ശ്രദ്ധയില്ലാതായതോടെ കല്യാണമണ്ഡപം നശിക്കുകയായിരുന്നു. കല്യാണമണ്ഡപത്തിന് സമീപത്തായി വധുവിന് ഒരുങ്ങുന്നതിനുള്ള കെട്ടിടവും ഇടിഞ്ഞ് ജീർണാവസ്ഥയിലാണ്.ആ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് നിലവിൽ ക്ഷേത്രോപദേശക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.
പുതിയ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിലോടെ ആരംഭിക്കും. നിശ്ചിത തുകയ്ക്ക് സാധാരണ കുടുംബത്തിന് വിവാഹം നടത്താനും മറ്റ് സ്വകാര്യ പരിപാടികൾക്കും ക്ഷേത്ര മന്ദിരത്തിലൂടെ സാദ്ധ്യമാകും. മന്ദിരത്തോടനുന്ധിച്ച് നിർമ്മിക്കുന്ന കടമുറികൾ വാടകയ്ക്ക് നൽകുന്നതിലൂടെയും ക്ഷേത്രത്തിന് വരുമാനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |