
വഡോദര : കഴിഞ്ഞരാത്രി കടുത്ത പനിയുണ്ടായിട്ടും കളത്തിലേക്കിറങ്ങി ക്യാപ്ടന്റെ ചങ്കൂറ്റത്തോടെ ബാറ്റുവീശിയ സ്മൃതി മാന്ഥന റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന് സമ്മാനിച്ചത് രണ്ടാം വനിതാ പ്രിമിയർ ലീഗ് കിരീടം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 203 റൺസ് ഉയർത്തിയ ഡൽഹി ക്യാപ്പിറ്റൽസ് ഇക്കുറിയെങ്കിലും തങ്ങൾക്ക് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഓപ്പണർ ഗ്രേസ് ഹാരിസിനെ (9) തുടക്കത്തിലേ നഷ്ടമായ ശേഷം സ്മൃതി മാന്ഥനയും (87), ഓസ്ട്രേലിയൻ താരം ജോർജിയ വോളും (79) പുറത്തെടുത്ത ബാറ്റിംഗ് പാടവം ഡൽഹിയെ കണ്ണീരുകുടിപ്പിച്ചുകളഞ്ഞു. രണ്ടാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്ത 163 റൺസായിരുന്നു ആർ.സി.ബിയുടെ നട്ടെല്ലായത്. സ്മൃതി 41 പന്തുകളിൽ 12 ബൗണ്ടറികളും മൂന്ന് സിക്സുകളും പായിച്ചപ്പോൾ ജോർജിയ 54 പന്തുകളിൽ 14 ബൗണ്ടറികൾ കണ്ടെത്തി. 17-ാം ഓവറിൽ ജോർജിയയും, 18-ാം ഓവറിൽ റിച്ച ഘോഷും (6), 19-ാം ഓവറിൽ സ്മൃതിയും പുറത്തായപ്പോൾ ഡൽഹിക്ക് നേരിയ പ്രതീക്ഷ കൈവന്നെങ്കിലും അവസാന ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് രാധാ യാദവ് ആർ.സി.ബിക്ക് വിജയമൊരുക്കി.
മത്സരത്തിനുമുമ്പ് കടുത്തപനിയായിരുന്നു സ്മൃതിക്കെന്ന് ആർ.സി.ബി പരിശീലകർ മത്സരത്തിന് ശേഷമാണ് അറിയിച്ചത്. പനി വകവയ്ക്കാതെ ഓപ്പണിംഗിന് ബാറ്റുമായി സ്മൃതി കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പ്ളേയർ ഒഫ് ദ മാച്ചായതും സ്മൃതിയാണ്. ഗുജറാത്തിന്റെ സോഫീ ഡിവൈനാണ് പ്ളേയർ ഒഫ് ദ സിരീസായത്.
രണ്ടാം വട്ടം ആർ.സി.ബി
വനിതാ പ്രിമിയർ ലീഗിൽ രണ്ടുവട്ടം കിരീടം നേടുന്ന രണ്ടാമത്തെ ടീമാണ് ആർ.സി.ബി.
2024ലാണ് ഇതിനുമുമ്പ് ആർ.സി.ബി ചാമ്പ്യന്മാരായത്. അന്നും സ്മൃതിയാണ് നയിച്ചത്.
നാലിലും നേടാനാകാതെ
ഡൽഹി ക്യാപ്പിറ്റൽസ്
വനിതാ പ്രിമിയർ ലീഗിൽ ഇതുവരെ നടന്ന നാലുഫൈനലുകളിലും കളിച്ച ഏകടീമാണ് ഡൽഹി
പക്ഷേ ഇതുവരെ ഒരു ഫൈനലിൽ പോലും ജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
3
ക്ളബ് രൂപീകരിച്ച് 17 വർഷക്കാലം ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന ആർ.സി.ബിക്ക് കഴിഞ്ഞ മൂന്നുവർഷമായി കിരീടങ്ങൾ ലഭിക്കുന്നു. 2024ൽ ആദ്യ വനിതാ പ്രിമിയർ ലീഗ് കിരീടം. 2025ൽ ആദ്യ ഐ.പി.എൽ കിരീടം. ഇപ്പോഴിതാ രണ്ടാം വനിതാ കിരീടവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |