
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന്നുമുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന വിവരം ലഭിച്ചതുമുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ രക്തപരിശോധനാ ഫലം വരാൻ രണ്ടുദിവസം കൂടി എടുക്കും. മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തതവരണമെങ്കിൽ വൈദ്യ പരിശോധനാഫലം ലഭിക്കണം.
കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം തന്നെ ആരോപണങ്ങളുയർന്നിരുന്നു. അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയെന്നും വീട് പൂട്ടിയ നിലയിലായിരുന്നെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് മാദ്ധ്യമങ്ങളോടു പറഞ്ഞത്. കാറും അവിടെയുണ്ടായിരുന്നില്ല. എന്നാൽ, പൊലീസ് രാത്രി വീട്ടിൽ വന്നു, തന്നെ കണ്ടെന്നായിരുന്നു രാജു പ്രതികരിച്ചത്. താൻ രോഗിയാണെന്നും ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോൾ രാവിലെ സ്റ്റേഷനിലെത്തിയാൽ മതിയെന്ന് നിർദേശിച്ച് പൊലീസ് മടങ്ങി. ഈ വൈരുദ്ധ്യം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം.
അപകടത്തിനുപിന്നാലെ പൊലീസിനെ വിളിച്ചെന്നും അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ വന്നാൽ മതിയെന്നാണ് അപ്പോഴും അറിയിച്ചതെന്നും രാജു ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് സംഭവം വിളിച്ചറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാജു മദ്യപിച്ചിരുന്നോയെന്ന് പരിശോധിച്ചത് 12 മണിക്കൂറിനുശേഷമാണ്. പരിശോധന നേരത്തെ നടത്താതിരുന്നത് ഒത്തുകളിയെന്ന ആരോപണവും ഉയർന്നു. എട്ട് മണിക്കൂറിനുശേഷമുള്ള വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
വോൾവോ കാർ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടെന്നിസ് ക്ലബിനു പിന്നിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടം നടന്നത് ഒൻപതരയ്ക്കെന്നായിരുന്നു പരിക്കേറ്റ യുവാക്കൾ പൊലീസിനോട് പറഞ്ഞത്. പത്തുമണിക്കുശേഷമാണെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |