
ദുബായ്: വിമാനത്താവളങ്ങളിൽ മറ്റ് യാത്രക്കാരെപ്പോലെ ഫാൽക്കൺ പക്ഷികളെ കണ്ടാൽ അത്ഭുതപ്പെടേണ്ട. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഗൾഫ് നാടുകളിൽ ഇത് സാധാരണ കാഴ്ചയാണ്. മറ്റ് വളർത്തുമൃഗങ്ങളെപ്പോലെ കൂട്ടിലടച്ചല്ല, മറിച്ച് ഉടമസ്ഥനൊപ്പം വിമാനത്തിനുള്ളിൽ തന്നെയാണ് ഇവയും യാത്ര ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന വിമാനക്കമ്പനികളായ എത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവ ഫാൽക്കണുകളെ ഉടമയ്‌ക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്. ഇവയ്ക്കായി പ്രത്യേകം സീറ്റുകളാണ് ബുക്ക് ചെയ്യുന്നത്. യാത്രക്കിടയിൽ ശാന്തരായിരിക്കാൻ അവയുടെ കണ്ണുകൾ മൂടി പ്രത്യേക തൊപ്പികളും ധരിപ്പിക്കും.

ഒഫീഷ്യലായി ഫാൽക്കൺ പക്ഷികൾക്ക് സർക്കാർ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ പ്രധാന രാജ്യമാണ് യുഎഇ. ഒരു കൗതുകത്തിനപ്പുറം, ആ രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് ഇവ. മരുഭൂമിയിൽ അതിജീവനത്തിനായി ബെഡൂയിൻ വംശജർ ഫാൽക്കണുകളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നു. ഇന്ന് യുഎഇയുടെ സാംസ്‌കാരിക ചിഹ്നമായി മാറിയ ഫാൽക്കണുകൾക്ക് അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കാനാണ് ഔദ്യോഗിക പാസ്‌പോർട്ടുകൾ അനുവദിച്ചിരിക്കുന്നത്.
നിരന്തരമുള്ള പരിശീലനം, മത്സരങ്ങൾ, ബ്രീഡിംഗ് പ്രോഗ്രാമുകൾ, ചികിത്സ എന്നിവയ്ക്കായി ഫാൽക്കണുകളെ പലപ്പോഴും വിദേശത്തേക്ക് കൊണ്ടുപോകാറുണ്ട്. ഇത്തരം യാത്രകൾ നിയമപരമായി എളുപ്പമാക്കാനാണ് ഫാൽക്കണുകൾക്ക് പാസ്‌പോർട്ട് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ അനധികൃത വില്പനയും കടത്തും തടയാൻ ഈ രേഖ സഹായിക്കുന്നു.
ഓരോ പാസ്‌പോർട്ടിലും പക്ഷിയുടെ വർഗം, ലിംഗഭേദം, നിറം, മൈക്രോചിപ്പ് നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇവ നിയമപരമായി വളർത്തുന്നതാണെന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |