
കൊല്ലം: ലക്ഷങ്ങൾ മുടക്കി പെരിനാട് പഞ്ചായത്തിന്റെ പരിധിയിൽ ചന്ദനത്തോപ്പ് ഐ.ടി.ഐയ്ക്ക് സമീപം 4 നിരീക്ഷണ ക്യാമറകളാണ് മാലിന്യനിക്ഷേപം കണ്ടെത്താൻ സ്ഥാപിച്ചത്. എന്നാൽ ഇവിടെ മാലിന്യ നിക്ഷേപത്തിന് യാതോര് കുറവുമില്ല. ഐ.ടി.ഐ റെയിൽവേ സമാന്തര റോഡിൽ റെയിൽവേയുടെ ഭൂമിയിലാണ് മാലിന്യം വ്യാപകമായി തള്ളുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമാക്കി നിക്ഷേപിക്കുന്ന മാലിന്യം കാരണം പൊറുതുമുട്ടിയിരിക്കുകയാണ് ജനം. ഭക്ഷണ അവശിഷ്ടങ്ങൾ,പ്ലാസ്റ്റിക് കുപ്പികൾ, ഡയപ്പറുകൾ, അറവുശാലയിൽനിന്നുള്ള മാലിന്യം തുടങ്ങിയവ ഈ മാലിന്യക്കൂനയിലുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം പ്രദേശത്താകെ പരക്കുന്നു.രണ്ടിടങ്ങിലായി നാല് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും 'മൈൻഡ്'ചെയ്യാറേയില്ല. മാലിന്യം ഉപേക്ഷിക്കാൻ എത്തുന്നവരിൽ പലരും നമ്പർ പ്ലേറ്റ് മറച്ചുവെച്ചാണ് എത്തുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്ത് മാലിന്യം കത്തിച്ചതിൽ നിന്ന് തീപടർന്ന് റെയിൽവേ ട്രാക്കിനോട് ചേർന്ന് തീപിടിത്തവും ഉണ്ടായി. അരക്കിലോമീറ്ററോളം നീളത്തിലാണ് തീപടർന്നത്.
റെയിൽ തടസം നിൽക്കുന്നെന്ന് പരാതി
ജെ.സി.ബി ഉൾപ്പെടെ പഞ്ചായത്തിൽ നിന്ന് മാലിന്യം നീക്കാൻ ആളെത്തിയാലും പലപ്പോഴും റെയിൽ അധികൃതർ തടയാറുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കാറുണ്ട്. ഇവർ പിന്നീട് ഇതിന് മുതിരാറില്ലെങ്കിലും മറ്റുള്ളവർ പ്രവണത തുടരുകയാണ്. ജനങ്ങളുടെ മനോഭാവത്തിൽ കൂടി മാറ്റം വന്നെങ്കിൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകു എന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |