ന്യൂഡൽഹി: എ. രാജയ്‌ക്ക് ദേവികുളം എം.എൽ.എയായി തുടരാമെന്ന സുപ്രീംകോടതി വിധിക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാർ പുന:പരിശോധനാ ഹർജി നൽകി.രാജ ഹിന്ദു പറയ സമുദായ അംഗമല്ല പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും, പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ സാധിക്കില്ലെന്നുമുള്ള കുമാറിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രാജയ്‌ക്ക് അനുകൂലമായി വിധിച്ചത്.
ജാതി സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാൻ നടത്തിയ അന്വേഷണവുമായി രാജ സഹകരിച്ചില്ലെന്ന് അഡ്വ. അൽജോ ജോസഫ് മുഖേനെ നൽകിയ പുന:പരിശോധനാ ഹർജിയിൽ കുമാർ ആരോപിക്കുന്നു. ജാതി സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്ന കിർത്താഡ്‌സിൽ നിന്ന് രാജയ്‌ക്ക് നാലു തവണ നോട്ടീസ് നൽകിയെങ്കിലും മൊഴി നൽകാതെ അന്വേഷണം വഴി മുടക്കി. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടിയ പരാതിക്ക് ഹൈക്കോടതി അയച്ച നോട്ടീസിലും മറുപടി നൽകിയില്ലെന്ന് കുമാർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |